| Saturday, 28th September 2024, 7:59 am

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി! ബ്രഹ്മാസ്ത്രം പുറത്ത്, ഇന്ത്യക്കെതിരെ കളിക്കില്ല; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഇപ്പോഴിതാ ഈ പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓണ്‍ റൗണ്ടര്‍ ക്യാമറ ഗ്രീന്‍ പരിക്കു മൂലം ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവസ്‌കര്‍ ട്രോഫി നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിക്കറ്റ് ഡോട്ട് കോം എ.യുവിന്റെ റിപ്പോര്‍ട്ട് പ്രകാരം താരം പരിക്കിനെ തുടര്‍ന്ന് പെർത്തിലേക്ക് മടങ്ങുകയും കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാവുകയും ചെയ്തു എന്നാണ് പറയുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിലായിരുന്നു ഗ്രീനിന് പരിക്ക് സംഭവിച്ചത്.

മത്സരത്തില്‍ താരം തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ശ്രദ്ധേയമായ പ്രകടനം നടത്തിയ ഗ്രീന്‍ പരിക്കേറ്റു പുറത്തായത് ഓസ്റ്റിലേക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്. മൂന്നാം ഏകദിനത്തില്‍ 42 റണ്‍സും രണ്ട് വിക്കറ്റുമാണ് ഗ്രീന്‍ നേടിയത്.

ഗ്രീനിന്റെ അഭാവം ഓസ്‌ട്രേലിയന്‍ ബാറ്റിങ് സ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായേക്കും. ടി-20 ലോകകപ്പിന് പിന്നാലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് ആയിരിക്കും ഓപ്പണറായി എത്തുക.

ഈ സാഹചര്യത്തില്‍ ഗ്രീനിന് തന്റെ യഥാര്‍ത്ഥ പൊസിഷന്‍ ആയ നാലാം നമ്പറില്‍ ഇറങ്ങാന്‍ സാധിക്കും. എന്നാല്‍ പരിക്കേറ്റതാരം ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ കളിക്കാന്‍ ഇല്ലെങ്കില്‍ സ്മിത്ത് നാലാം നമ്പറില്‍ കളിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയ മറ്റൊരു സ്‌പെഷ്യലിസ്റ്റ് ഓപ്പണറെ ടീമില്‍ എത്തിക്കേണ്ടിവരും.

അതേസമയം ഓസ്‌ട്രേലിയന്‍ നിന്നും തുടര്‍ച്ചയായ മൂന്നാം പരമ്പര സ്വന്തം മണ്ണില്‍ എത്തിക്കാനായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് നവംബറില്‍ വിമാനം കയറുക. 2016 മുതല്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ കൈകളിലാണ്. ഇതിനു ശേഷം നടന്ന നാല് പരമ്പരകളിലും ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

അതുകൊണ്ടുതന്നെ കങ്കാരുപ്പടയ്‌ക്കെതിരെ തുടര്‍ച്ചയായ അഞ്ചാം പരമ്പര ആയിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മറുഭാഗത്ത് കഴിഞ്ഞ നാല് വര്‍ഷങ്ങളിലും നഷ്ടപ്പെട്ട കിരീടം സ്വന്തം മണ്ണില്‍ നേടാനുമായിരിക്കും കങ്കാരുപ്പട അണിനിരക്കുക.

Content Highlight: Report Says Cameroon Green will Miss Border Gavasker Trophy

We use cookies to give you the best possible experience. Learn more