| Friday, 14th August 2020, 1:25 pm

യു.എ.ഇക്ക് പിന്നാലെ ഇസ്രഈലിനോട് അടുക്കാന്‍ മറ്റൊരു അറബ് രാജ്യവും, സൂചനകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഇസ്രഈലും യു.എ.ഇയും തമ്മിലുള്ള സൗഹൃദത്തിന് ധാരണയായതിനു പിന്നാലെ മറ്റൊരു അറബ് രാജ്യവും ഇസ്രഈലുമായി അടുക്കാനൊരുങ്ങുന്നു എന്ന് സൂചന. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ  യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരെദ് കുഷ്‌നറാണ് മാധ്യമങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചത്.

‘വരും ദിവസങ്ങളില്‍ മറ്റൊരു രാജ്യവും ഇസ്രഈലുമായി കരാറിലാവാനുള്ള നല്ല സാധ്യതയുണ്ട്,’ ജാരേദ് കുഷ്‌നര്‍ മാധ്യമങ്ങളോട് പറഞ്ഞു.

യു.എ.ഇ- ഇസ്രഈല്‍ ധാരണയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ഒമാനും ബഹ്‌റിനും ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നെന്നാണ് പേരു വെളിപ്പെടുത്താത്ത യു.എസിലെ ഒരു ഉദ്യോഗസ്ഥന്‍ അല്‍ ഖുദ്‌സ് പത്രത്തോട് പ്രതികരിച്ചിരിക്കുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവയില്‍ ഒരു രാജ്യത്തിന്റെ പേരും പരാമര്‍ശിച്ചിട്ടില്ല. അതേ സമയം ഇതിന്റെ സൂചന ട്രംപ് നല്‍കിയിരുന്നു.

‘ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ എനിക്ക് പറയാന്‍ കഴിയില്ല,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ്. യു.എ.ഇ-ഇസ്രഈല്‍ ധാരണയ്ക്ക് പിന്നാലെ അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍, സുരക്ഷ, ടെലി കമ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പു വെക്കും.

നിലവില്‍ ജോര്‍ദാന്‍, ഈജിപ്ത്, യു.എ.ഇ എന്നീ അറബ് രാജ്യങ്ങള്‍ക്കു മാത്രമേ ഇസ്രഈലുമായി നയതന്ത്ര ബന്ധം ഉള്ളൂ. ഇസ്രഈലുമായി ബന്ധമുള്ള ഒരേ ഒരു ഗള്‍ഫ് രാജ്യം കൂടിയാണ് നിലവില്‍ യുഎ.ഇ

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇസ്രഈലും യു.എ.ഇയും തമ്മില്‍ നയതന്ത്ര ബന്ധത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ പിടിച്ചടക്കുന്നത് നിര്‍ത്തുമെന്ന ഇസ്രഈലിന്റെ ഉറപ്പിന്റെ പുറത്താണ് ധാരണയായത്.

report says another arab country to follow uae in normalising isreal ties

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more