ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളില്‍ 202ഉം യു.ഡി.എഫ് നിയന്ത്രണത്തില്‍
Kerala News
ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളില്‍ 202ഉം യു.ഡി.എഫ് നിയന്ത്രണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2023, 5:49 pm

തിരുവനന്തപുരം: കേരളത്തില്‍ സഹകരണസംഘങ്ങളിലെ ക്രമക്കേട് കൂടുതല്‍ യു.ഡി.എഫ് ഭരണസമിതികളിലെന്ന് സഹകരണ സംഘം രജിസ്ട്രാരുടെ റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളില്‍ 202 സംഘങ്ങളും യു.ഡി.എഫ് നിയന്ത്രണത്തിലാണെന്ന് സഹകരണ രജിസ്ട്രാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് 16,255 സഹകരണ സംഘങ്ങളാണ് സഹകരണ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആകെ നടത്തിയ ഓഡിറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണ് സഹകരണ രജിസ്ട്രാര്‍ പുറത്തുവിട്ടിട്ടുള്ളത്.

എല്‍.ഡി.എഫ് ഭരിക്കുന്ന 63 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംസ്ഥാനത്ത് കുറഞ്ഞ സഹകരണ സംഘങ്ങളെ ബി.ജെ.പി നിയന്ത്രിക്കുന്നെങ്കിലും,
ഇവര്‍ ഭരിക്കുന്ന ഏഴിടത്ത് ക്രമക്കേട് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

കരുവന്നൂര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു മാസം മുമ്പ് ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ തന്നെ സമര്‍പ്പിച്ചിരുന്നു. ഇതിലെ ചില ഭാഗങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടിലെ പൂര്‍ണവിവരം പുറത്തുവന്നിട്ടില്ല.

98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും 1.5 ശതമാനത്തില്‍ താഴെ സംഘങ്ങളിലാണ് ചില ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഈ കണക്ക് അവതരിപ്പിച്ചത്.

Content Highlight: Report of the registrar of co-operatives states that there is more disorder in the cooperative societies in Kerala than in the UDF governing bodies