| Saturday, 31st August 2019, 2:05 pm

മലദ്വാരത്തിലൂടെ കമ്പി കയറ്റുന്നു; ലിംഗത്തില്‍ തീവെയ്ക്കുന്നു; കശ്മീരിലെ തടവുകാരോട് സൈന്യം ചെയ്യുന്ന ക്രൂരതകള്‍ വിവരിച്ച് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രത്യേക പദവി എടുത്തുമാറ്റുന്നതിനു മുമ്പും കശ്മീരില്‍ സൈന്യം കശ്മീരി തടവുകാരെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കാണാതായ വ്യക്തികളുടെ രക്ഷകര്‍ത്താക്കളുടെ സംഘടന (Association of Parents of Disappeared Persons), ജമ്മുകശ്മീര്‍ കോഅലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (Jammu and Kashmir Coalition of Civil Society ) എന്നീ സംഘടനകളുടെ റിപ്പോര്‍ട്ട്. പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ച് 2019 മെയ് 20ന് അല്‍ജസീറ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം.

ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റഡ് കശ്മീരിലെ ജയിലുകളില്‍ തടവുകാരെ ഭീകരമായ പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയമാക്കുന്നതായി റിപ്പോര്‍ട്ട്. ”തല വെള്ളത്തില്‍ മുക്കുക, ഉറക്കം നഷ്ടപ്പെടുത്തുക, ലൈംഗികമായി പീഡിപ്പിക്കുക”തുടങ്ങി നിരവധി പീഢനമാര്‍ഗ്ഗങ്ങള്‍ അവര്‍ക്കെതിരെ പ്രയോഗിക്കുന്നു. രണ്ട് മനുഷ്യാവകാശ സംഘടനകള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

ഏകാന്തതടവ്, ഉറക്കം നഷ്ടപ്പെടുത്തല്‍ ബലാത്സംഗം, സ്വവര്‍ഗലൈംഗീക പീഡനം എന്നിവയെ പീഢനമുറകളായി കാശ്മീരികള്‍ക്കെതിരെ തടവറകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് എന്ന് 560 പേജുകളുള്ള റിപ്പോര്‍ട്ട് പറയുന്നു. കാണാതായ വ്യക്തികളുടെ രക്ഷകര്‍ത്താക്കളുടെ സംഘടന (Association of Parents of Disappeared Persons), ജമ്മുകശ്മീര്‍ കോഅലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (Jammu and Kashmir Coalition of Civil Society ) എന്നീ സംഘടനകളുടേതാണ് റിപ്പോര്‍ട്ട്.

വൈദ്യുതാഘാതമേല്‍പ്പിക്കല്‍, സീലിങ്ങില്‍ തലകീഴായി കെട്ടിത്തൂക്കല്‍, തലകീഴായികെട്ടിത്തൂക്കിയവരുടെ തലവെള്ളത്തില്‍ മുക്കല്‍ (പലപ്പോഴും ഇത് മുളകുവെള്ളമായിരിക്കും), എന്നിവയാണ് മറ്റ് മര്‍ദ്ദന മുറകളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

കശ്മീരി തടവുകാരെ നഗ്‌നരാക്കി ശരീരം മുഴുവന്‍ തടികൊണ്ട് മര്‍ദ്ദിക്കുകയും ഇരുമ്പു ചൂടാക്കിയ കമ്പി, ഹീറ്റര്‍, സിഗരറ്റ് കുറ്റികള്‍ എന്നിവകൊണ്ട് പൊള്ളിക്കുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

”മുസ്സാഫര്‍ അഹമദ് മിര്‍സാ, മന്‍സൂര്‍ അഹമദ് നൈക്കൂ എന്നിവരുടെ മലദ്വാരത്തില്‍ കൂടി കമ്പികയറ്റി. ഇത് അവരുടെ ആന്തരികാവയങ്ങള്‍ക്ക് വലിയ പരിക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. 432-ാമത്തെ മൊഴിയായി റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു.

”ശ്വാസകോശത്തിന് പരിക്കുപറ്റിയ മിര്‍സാ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയുണ്ടായി. ഈ മര്‍ദ്ദനങ്ങളുടെ ഭാഗമായി ഉണ്ടായ മുറിവുകളില്‍ നിന്ന് രക്ഷപ്പെടാന്‍ നൈക്കൂവിനെ അഞ്ച് സര്‍ജറികള്‍ക്ക് വിധേയമാക്കി.”

”മലദ്വാരത്തിലൂടെ ഇരുമ്പുകമ്പി കയറ്റിയതിനെ കൂടാതെ നൈക്കുവിന്റെ ലിംഗത്തില്‍ തുണിചുറ്റി തീവെയ്ക്കുകയും ചെയ്തിരുന്നു.”

‘ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണായുധമായ പീഡന മുറകള്‍’ എന്ന് പേരു നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് പീഡനങ്ങള്‍ക്ക് വിധേയമായവരില്‍ 70 ശതമാനം ആളുകളും സാധാരണക്കാരാണ് എന്നാണ്.

‘അവകാശ ലംഘനങ്ങള്‍’

തങ്ങളുടെ ഭരണത്തിനെതിരായി രൂപം കൊള്ളുന്നത് അടിച്ചമര്‍ത്താനായി മുസ്‌ലിം ആധിപത്യമേഖലയില്‍ അഞ്ച് ലക്ഷം സുരക്ഷാ സൈനികരെയാണ് ഇന്ത്യ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സൈന്യം അമിത സൈനിക ശക്തിപ്രയോഗിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം വിമര്‍ശനം ഉയര്‍ന്നിരുന്നു. അവകാശ ലംഘനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിനായി ഒരു അന്വേഷണ കമ്മീഷനെ (Commission of Inquiry – COI) നിയമിക്കണമെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി മേധാവി പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ സംഘര്‍ഷം പോലെയുള്ള പ്രമുഖ പ്രതിസന്ധികള്‍ക്കായി മാത്രം പൊതുവില്‍ രൂപപ്പെടുത്തുന്ന ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ അന്വേഷണ സമിതിയാണ് ഇത്തരത്തിലുള്ള അന്വേഷണ കമ്മീഷന്‍ (COI).

സൈന്യത്തിന് പ്രോസിക്വീഷനെ അഭിമുഖീകരിക്കുന്നതില്‍ നിന്നും തടയുന്ന ആഫ്സ്പ (AFSPA) നിയമത്തെ റദ്ദാക്കണമെന്ന് അവകാശസമിതി ആവശ്യപ്പെട്ടിരുന്നു.

മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ (ഹറാമായ) കാര്യങ്ങളായ പന്നിയെ ശരീരത്തില്‍ ഉരസുക, മദ്യം കഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തടവുകാരെ നിര്‍ബന്ധിക്കുന്നു എന്നും 1990കളിലെ സായുധകലാപങ്ങള്‍ ആരംഭിക്കുന്ന കാലംമുതലുള്ള കാര്യങ്ങള്‍ ഡോക്യുമെന്റ് ചെയ്തിട്ടുള്ള മേല്‍ പ്രസ്താവിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. ചില കേസുകളില്‍ തടവുകാരുടെ കാലുകളില്‍ പഞ്ചസാരലായനി ഒഴിച്ച ശേഷം എലികളെ അവരുടെ പാന്റ്സിനുള്ളില്‍ നിക്ഷേപിച്ച് പീഡിപ്പിക്കുന്നു.

”മനുഷ്യന് ഏറ്റവും അപകടമുള്ളതും അറപ്പുള്ളതുമായ വസ്തുക്കളെ – മനുഷ്യ മലം, മുളകുപൊടി, ചെളി, പാറക്കഷ്ണങ്ങള്‍, മുളകുവെള്ളം, പെട്രോള്‍, മൂത്രം, അഴുക്കുവെള്ളം മുതലായവ – തടവുകാരെ കൊണ്ട് നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നു.” റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

‘റിപ്പോര്‍ട്ടിങ് ചെയ്യാന്‍ വിസമ്മതം’

സുരക്ഷാ സൈനികരുടെ പ്രതികാര നടപടി ഭയന്ന് തങ്ങളനുഭവിക്കുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധാരണക്കാരായ ഇരകള്‍ വിസമ്മതിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

”ഇരകളെ റാന്‍ഡം ആയി തിരഞ്ഞെടുത്ത് പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തിനാണ് പീഡിപ്പിക്കുന്നത് എന്നുപോലും അവരോട് വ്യക്തമാക്കാറില്ല.” റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

പീഡനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള യു.എന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടറായ ജുവാന്‍ ഇ മെന്‍ഡെസ് റിപ്പോര്‍ട്ടിന്റെ ആമുഖമെന്നോണം പറയുന്നത് ഇതാണ്; ”ഇന്ത്യയുടെ മനുഷ്യാവകാശ റെക്കോര്‍ഡ് നിലയെ കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിക്കാന്‍ അന്തര്‍ദേശീയ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ പ്രയോജനപ്പെടുന്നതാണ് ഈ റിപ്പോര്‍ട്ട്.”

വളരെ കുറച്ചുമാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്

JKCCS ന്റെ പ്രസിഡന്റും മനുഷ്യാവകാശ അഭിഭാഷകനുമായ പര്‍വേസ് ഇംറോസ് അല്‍ജസീറയോട് പറയുന്നത്; ”എണ്ണമറ്റ മനുഷ്യാവകാശലംഘനങ്ങളായി ഈ പീഡനങ്ങള്‍ കഴിഞ്ഞ കുറേയേറെ ദശകങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്.”

”ഈ നിഷ്ഠൂരമായ കുറ്റകൃത്യത്തിനെ ചുറ്റിയുള്ള നിശബ്ദത ഭേദിക്കുന്നതിനുള്ള പരിശ്രമമാണ് ഈ റിപ്പോര്‍ട്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീഡനങ്ങളെ പറ്റിയുള്ള ഈ അവകാശവാദത്തെ ജമ്മുകശ്മീര്‍ ഡി.ജി.പി ദില്‍ബാദി സിങ്ങ് നിഷേധിച്ചു.

”അത്തരമൊരു സംഭവവും അവിടെയില്ല. ആര്‍ക്കെങ്കിലും അത്തരമൊരു ആരോപണമുണ്ടെങ്കില്‍ മജിസ്റ്റീരിയല്‍ അന്വേഷണം മുതലുള്ള അന്വേഷണ സംവിധാനങ്ങളുണ്ട്. അവര്‍ക്ക് അങ്ങനെ സംഭവങ്ങളുണ്ട് എന്നറിയാമെങ്കില്‍ ഞങ്ങളോട് പറയണം. ഞങ്ങളവരോട് പ്രതികരിച്ചുകൊള്ളാം.” അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട് വായിച്ച ശേഷം പ്രതികരിക്കാമെന്ന് സംഘര്‍ഷമേഖലയിലെ ഗവര്‍ണറുടെ അഡൈ്വസര്‍ ആയ വിജയ് കുമാര്‍ പറഞ്ഞു.

പീഡന ഇരകളുടെ പ്രൊഫൈല്‍

432 ഇരകളില്‍ പകുതിയോളം പേരും ആരോഗ്യപരമായ സങ്കീര്‍ണതകള്‍ അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

”432 കേസുകള്‍ പഠിച്ചതില്‍ 24 പേര്‍ സ്ത്രീകളാണ്. ഇവരില്‍ 12 പേര്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്.” റിപ്പോര്‍ട്ട് പറയുന്നു.

പീഡനത്തെ അതിജീവിച്ചവര്‍ ശാരീരിക പരിക്കുകള്‍ പരിഹരിക്കപ്പെടുന്നതിനൊപ്പം നിരവധി മനശാസ്ത്രപരമായ പ്രശ്നങ്ങളോടും മല്ലിടുകയാണ്.

‘432 ഇരകളില്‍ 44 പേര്‍ പീഡനങ്ങള്‍ കാരണം സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു” എന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

അതിരുകളില്ലാത്ത ഡോക്ടര്‍മാര്‍ (Doctors Without Bor-dser) എന്ന സംഘം 2015ല്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഈ പ്രദേശത്തെ ജനസംഖ്യയില്‍ 19ശതമാനം പേരും പീഡനാന്തര മാനസിക സംഘര്‍ഷ വൈകല്യങ്ങള്‍ (Post-Traumatic Stress Disorder PTSD) അനുഭവിക്കുന്നവരാണ്.

പീഡനങ്ങള്‍ക്കെതിരായ ഐക്യരാഷ്ട്രസഭാ കണ്‍വെന്‍ഷനില്‍ (UNCAT) 1997ല്‍ ഒപ്പുവെച്ച രാജ്യമാണ് ഇന്ത്യയെങ്കിലും ഇന്നുവരെ പ്രസ്തുത ഉടമ്പടിയിലെ കാര്യങ്ങള്‍ രാജ്യം നിറവേറ്റിയിട്ടില്ല. 2008, 2012, 2017 എന്നീ വര്‍ഷങ്ങളില്‍ UNHRC നടത്തിയ മൂന്ന് കാലിക വിലയിരുത്തലുകളിലും (UPR-Universal Periodic Review) ഉടമ്പടിയില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ത്യ നിറവേറ്റണമന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

2010ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പീഡ നിരോധന ബില്ല് അവതരിപ്പിച്ചെങ്കിലും പാസാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. 2014ല്‍ അത് അസാധുവാക്കപ്പെട്ടു.

”ചരിത്രത്തെയും ഓര്‍മ്മകളെയും മായ്ച്ചുകളയുന്ന ഭരണകൂട ഇടപെടലിനോടുള്ള വെല്ലുവിളിയാണ് ഈ റിപ്പോര്‍ട്ട്” എന്ന് റിപ്പോര്‍ട്ടിന്റെ ഗവേഷകരിലൊരാളായ ഖുറം പര്‍വേസ് പറയുന്നു.

കടപ്പാട്: അല്‍ജസീറ

പരിഭാഷ: ഷഫീക്ക് സുബൈദ ഹക്കീം

We use cookies to give you the best possible experience. Learn more