മുസാഫര്‍ നഗറിലെ വീഡിയോയില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ ഇതുവരെ ജീവിച്ചിരുവന്നത് മൂഢസ്വര്‍ഗത്തില്‍
DISCOURSE
മുസാഫര്‍ നഗറിലെ വീഡിയോയില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ ഇതുവരെ ജീവിച്ചിരുവന്നത് മൂഢസ്വര്‍ഗത്തില്‍
രേണു രാമനാഥ്
Monday, 28th August 2023, 11:19 am
ഒരു അധ്യാപിക, ഒരു കുട്ടിയോടു ചെയ്യുന്ന പാതകമല്ല ആ ദൃശ്യത്തിലുള്ളത്. ഒരു ഹിന്ദു, അഹിന്ദുവിനോടു ചെയ്യുന്നതാണത്. ഇവര്‍ക്ക് ഒരിക്കല്‍ കൂടി ഭരണചക്രം കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ അഹിന്ദുക്കളേയും, അഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഹിന്ദുവായി ജനിച്ചവരേയും കാത്തിരിക്കുന്നത് എന്താണെന്നതിന്റെ സൂചന മാത്രമാണത്.

മുസാഫര്‍ നഗറില്‍ നിന്നുള്ള ആ വീഡിയോ കണ്ട് ഉറക്കം നഷ്ടപ്പെടുന്നവരുടെ കൂട്ടത്തില്‍ ഞാനില്ല. അങ്ങനെ ഒരു വീഡിയോ കണ്ടാല്‍ ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സാരമായെന്തോ കുഴപ്പമുണ്ട്. ഏതോ മൂഢസ്വര്‍ഗത്തിലാണ് നിങ്ങളിതു വരെ ജീവിച്ചിരുന്നത് എന്നാണതു കാണിക്കുന്നത്.

ദീര്‍ഘകാലത്തെ ദല്‍ഹി ജീവിതത്തിന് ശേഷം എഴുപതുകളുടെ ഒടുവില്‍ കേരളത്തില്‍ തിരിച്ചെത്തിയ ഒരു അടുത്ത ബന്ധുവിന്റെ വാക്കുകളിലാണ് ഞാന്‍ ആ അധ്യാപികയുടെ മുഖത്തു കാണുന്ന വെറുപ്പ് ആദ്യമായി അറിഞ്ഞത്. ‘ഈ മുസ്‌ലിങ്ങളുണ്ടല്ലോ…’ എന്നാരംഭിക്കുന്ന അവരുടെ വാക്കുകള്‍ ആ ചെറിയ പ്രായത്തില്‍ കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാവും മുമ്പ്, എന്നില്‍ ഉണ്ടാക്കിയിരുന്ന അകാരണമായ നടുക്കവും ഭയവും അവിടെത്തന്നെയുണ്ട്.

സംഘപരിവാര്‍ എന്തെന്ന് കേരളീയര്‍ മനസിലാക്കിത്തുടങ്ങും മുമ്പേ, ഉത്തരേന്ത്യയില്‍ നിന്ന് പകര്‍ന്നു കിട്ടിയ വര്‍ഗീയവിഷവും പേറി നാട്ടിലെത്തിയിരുന്ന എന്റെ ബന്ധു, കിട്ടിയ അവസരങ്ങളിലെല്ലാം, ഉത്തരേന്ത്യയില്‍ മുസ്‌ലിങ്ങള്‍ ഹിന്ദുക്കളുടെ നേരെ നടത്തുന്ന അതിക്രമങ്ങളെപ്പറ്റി ഞങ്ങളെയെല്ലാം ബോധവത്കരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അതുകൊണ്ടായിരിക്കണം, അന്നു തന്നെ അച്ഛന്‍ എന്നെയും അനിയത്തിയെയും വിളിച്ചിരുത്തി രാഷ്ട്രീയപാഠങ്ങള്‍ പഠിപ്പിച്ചു തുടങ്ങിയത്.

എന്താണ് ആര്‍.എസ്.എസ് എന്നും, എന്താണവരുടെ ആശയ-പ്രത്യയശാസ്ത്ര സംഹിതയെന്നും, എന്തുകൊണ്ടാണു അത് അപകടകരമാവുന്നതെന്നും, എന്തു കൊണ്ട് നാം സൂചിപ്പഴുതു പോലും കൊടുക്കാതെ, ആര്‍.എസ്.എസിനെയും ഹിന്ദുത്വപ്രത്യയശാസ്ത്രത്തെയും ചെറുത്തു നില്‍ക്കണമെന്നും, അത് ഏട്ടിലോ, പ്രസംഗത്തിലോ മാത്രം ഒതുങ്ങുന്ന ഒന്നാവരുതെന്നും, ഊണിലും ഉറക്കത്തിലും, ഓരോ ജീവിത സന്ദര്‍ഭത്തിലും, പല വേഷത്തിലും ഭാവത്തിലും വന്നേക്കാവുന്ന ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ പിടിയില്‍ വീഴാതിരിക്കുക എന്നത് എങ്ങനെ ഒരു ജീവിതചര്യയാക്കണമെന്നും ആ ഇളം പ്രായത്തില്‍ തന്നെ രാമനാഥന്‍ മാഷ് ഞങ്ങളെ പഠിപ്പിച്ചു തന്നു.

ഒപ്പം ഈശ്വരന്‍ എന്നത് മനോഹരമായ ഒരു മനുഷ്യസങ്കല്പമാണെന്നും, അതൊരു സങ്കല്പം മാത്രമാണെങ്കിലും അതിനു സൗന്ദര്യമുണ്ടെന്നും, ആ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും കുടി ആ പാഠങ്ങളില്‍ ഉണ്ടായിരുന്നു.

ആ പാഠങ്ങള്‍ ഉള്ളില്‍ ശിലാലിഖിതം പോലെ കിടക്കുന്നതു കൊണ്ട് ഇന്നെനിക്ക് ഞെട്ടലില്ല. നടുക്കമില്ല. ഭയമുണ്ട്. ആ ഭയം ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ഏറെ നാളുകളായി കൂടെയുള്ളതാണ്.

ഒരു അധ്യാപിക, ഒരു കുട്ടിയോടു ചെയ്യുന്ന പാതകമല്ല ആ ദൃശ്യത്തിലുള്ളത്. ഒരു ഹിന്ദു, അഹിന്ദുവിനോടു ചെയ്യുന്നതാണത്. ഇവര്‍ക്ക് ഒരിക്കല്‍ കൂടി ഭരണചക്രം കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ അഹിന്ദുക്കളേയും, അഹിന്ദുക്കള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഹിന്ദുവായി ജനിച്ചവരേയും കാത്തിരിക്കുന്നത് എന്താണെന്നതിന്റെ സൂചന മാത്രമാണത്.

മണിപ്പൂരില്‍ നിന്നുള്ള വീഡിയോ കണ്ട ഉടനെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റി ആകുലപ്പെടുന്നതു പോലെ ‘നിഷ്‌കളങ്ക’മാണ് ഈ വീഡിയോ കണ്ട് ഉറക്കം നഷ്ടപ്പെടുന്നതും.

മുംബൈയില്‍ നിന്ന് വന്ന മുതിര്‍ന്ന നാടകപ്രവര്‍ത്തകനായ സുനില്‍ ഷാന്‍ബാഗ് ഇന്ന് സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ക്യാമ്പസില്‍ വെച്ചു പറഞ്ഞു “ഇന്‍ കേരള, യൂ ആര്‍ ലിവിങ് ഇന്‍ എ ഹെവന്‍!”  ഈജിപ്ഷ്യന്‍ നാടകകൃത്തായ ആല്‍ഫ്രഡ് ഫരാഗിന്റെ ‘അല്‍ ജനാ അല്‍ തബ് രീസി ആന്റ് ഹിസ് സര്‍വന്റ് ക്വഫാ’ എന്ന അറബി നാടകത്തിന്റെ മലയാള പരിഭാഷ ‘കാഫില’ (കാരവാന്‍/സാര്‍ത്ഥവാഹകസംഘം) എന്ന പേരില്‍ ഡ്രാമാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംവിധാനം ചെയ്യാനെത്തിയതാണു സുനില്‍ ഷാന്‍ബാഗ്.

എന്തുകൊണ്ട് ഒരു ഈജിപ്ഷ്യന്‍ നാടകകൃത്തിന്റെ കൃതിയെടുത്തു എന്നതിനെപ്പറ്റി സംസാരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു “മുംബൈയിലെങ്ങും അടുത്ത കാലത്തൊന്നും, മുസ്‌ലിം പശ്ചാത്തലത്തിലുള്ള ഒരു നാടകം അവതരിപ്പിക്കപ്പെട്ടിട്ടില്ല” എന്ന്. നമുക്കത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവാം. നമുക്കത് വിശ്വസിക്കാതിരിക്കാം. ഏയ്, അതൊക്കെ വെറുതെ പറയുന്നതാവും, അങ്ങനെയൊക്കെ ഉണ്ടാവോ എന്ന് ആശ്ചര്യപ്പെടാം.

സുനില്‍ ഷാന്‍ബാഗ് ഒന്നു കൂടി പറഞ്ഞു “കുട്ടികളോടു ഞാന്‍ തമാശ പറയും, സത്യത്തില്‍ ഞാന്‍ കേരളത്തില്‍ വന്നത് നാടകം സംവിധാനം ചെയ്യാനൊന്നുമല്ല, ബീഫ് കഴിക്കാനാണ്,” എന്ന്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം/അവകാശം രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശത്തും ഇല്ലാതായിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യത്തെയും നമുക്ക് കണ്ടില്ലെന്ന് നടിക്കാം.

സുര്‍ജിത്ത് ഭവനിലെ സെമിനാര്‍ ദല്‍ഹി പോലീസ് തടഞ്ഞതിനെപ്പറ്റി കേട്ടില്ലെന്നു നടിച്ച് ‘അല്ല, ഫാസിസത്തെ എതിര്‍ക്കുകയെന്നു പറയുമ്പോള്‍ നമ്മള്‍ എല്ലാ ഫാസിസത്തെയും എതിര്‍ക്കണമല്ലോ…’ എന്ന് വഴുവഴുക്കുന്നവര്‍ക്കും വേണമെങ്കില്‍ താത്കാലിക നടുക്കം രേഖപ്പെടുത്തി, ഇന്നെനിക്കുറക്കമില്ല എന്ന് പോസ്റ്റിട്ടു പോയി കിടന്നുറങ്ങാം.

എന്നെ സംബന്ധിച്ച് ഈ വീഡിയോ ആയാലും, മണിപ്പൂരില്‍ നിന്നുള്ള വീഡിയോ ആയാലും, തരുന്ന സന്ദേശം ഒന്നേ ഒന്നു മാത്രമാണു. വലതുപക്ഷ, ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നു കൊണ്ടേയിരിക്കുക. അല്ലെങ്കില്‍ നാളെ എനിക്കും ഈ നാട്ടില്‍ ഇടമില്ലാതെയാകാം. ഞാനും ഇല്ലാതാക്കപ്പെടാം.

 

Content Highlight: Renu Ramanath on Muzaffarnagar incident