| Tuesday, 25th May 2021, 5:17 pm

ദേവാസുരത്തിലെ 'വന്ദേ മുകുന്ദ ഹരേ' അങ്ങനെ കംപോസറെ കൊണ്ട് തന്നെ പാടിച്ചു; രഞ്ജിത്ത് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേവാസുരം സിനിമയിലെ പ്രശസ്തമായ വന്ദേ മുകുന്ദ ഹരേ എന്ന ഗാനം കംപോസറെക്കൊണ്ട് തന്നെ പാടിച്ച അനുഭവം പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്.

നീലകണ്ഠനെ കാണാനെത്തുന്ന പെരിങ്ങോടന്‍ പാടുന്ന പാട്ടായാണ് വന്ദേ മുകുന്ദ ഹരേ ചിത്രീകരിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിനയിച്ച് അസാധ്യമാക്കിയ ഗാനം കംപോസ് ചെയ്തതും പാടിയതും എം.ജി രാധാകൃഷ്ണനാണ്. എം.ജിയെക്കൊണ്ട് തന്നെ പാട്ട് പാടിപ്പിച്ച അനുഭവമാണ് വനിത മാഗസിനില്‍ രഞ്ജിത്ത് പറയുന്നത്.

‘ഞാന്‍ രാധാകൃഷ്ണന്‍ ചേട്ടനോട് കഥാസന്ദര്‍ഭം വിവരിച്ചു. വരികളെഴുതാന്‍ ഗിരീഷിനെ ഏല്‍പ്പിച്ചു. അയാള്‍ എഴുതി വന്ദേ മുകുന്ദ ഹരേ എന്നു തുടങ്ങുന്ന വരികള്‍. അടുത്തത് ആര് പാടുമെന്നായി ആലോചന. കംപോസിങ് സമയത്ത് തന്നെ രാധാകൃഷ്ണന്‍ ചേട്ടന്റെ ശബ്ദം കേട്ടപ്പോള്‍ തോന്നി എന്തിനാണ് പാടാന്‍ വേറെ ഗായകര്‍ എന്ന്. രാധാകൃഷ്ണന്‍ ചേട്ടന്‍ തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിച്ചു. അദ്ദേഹം ആ ഗാനം ഹൃദയത്തിലാവാഹിച്ചത് പോലെ ആലപിച്ചു,’ രഞ്ജിത്ത് പറഞ്ഞു.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആ കഥാപാത്രമായി വേഷമിട്ടതും ഏറെ സന്തോഷത്തോടെയായിരുന്നുവെന്നും സീന്‍ വായിച്ചു കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.

ഞരളത്ത് രാമപൊതുവാളില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് അത്തരമൊരു കഥാപാത്രം താന്‍ സൃഷ്ടിച്ചതെന്നും അഭിമുഖത്തില്‍ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

‘വന്ദേ മുകുന്ദ ഹരേ എന്ന സോപാന ശൈലിയിലുള്ള ഗാനവും ക്ലാസിക് ആയി മാറുകയായിരുന്നു. കലയെ അത്രമേല്‍ സ്നേഹിച്ചിരുന്ന നീലകണ്ഠന്റെ സംഗീതമേഖലയിലെ അഗാധ സൗഹൃദത്തിന്റെ മുഖമെന്ന നിലയിലാണ് പെരിങ്ങോടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തില്‍ കണ്ടു മുട്ടിയ പോലെ ആ മുഖവും സംഗീതവും മായാതെ നില്‍ക്കുന്നു,’ രഞ്ജിത്തിന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Renjith says about song in Devasuram

We use cookies to give you the best possible experience. Learn more