|

നിവിന്‍ പോളി ചിത്രം; അന്ന് അങ്ങനെയൊരു സിനിമ ഓടുമെന്ന് ചിന്തിക്കാന്‍ പോലും പറ്റിയില്ല: രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തീപ്പൊരി ഡയലോഗുകളും നിരവധി മാസ് നായകന്മാരെയും മലയാളികള്‍ക്ക് സമ്മാനിച്ച വ്യക്തിയാണ് രണ്‍ജി പണിക്കര്‍. അദ്ദേഹത്തിന്റെ ദി കിംഗ്, കമ്മീഷണര്‍, പത്രം, ലേലം, പ്രജ തുടങ്ങിയ ചിത്രങ്ങള്‍ക്കൊക്കെ ഇന്നും ആരാധകര്‍ ഏറെയാണ്.

പത്രപ്രവര്‍ത്തകനായി കരിയര്‍ ആരംഭിച്ച് പിന്നീട് മലയാള സിനിമയില്‍ തിരക്കഥാകൃത്തായും സംവിധായകനായും നടനായും തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. രണ്‍ജി പണിക്കര്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് ഓം ശാന്തി ഓശാന (2014), പ്രേമം (2015) എന്നിവ.

ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമകളെ കുറിച്ച് പറയുകയാണ് രണ്‍ജി പണിക്കര്‍. തനിക്ക് പ്രേമം സിനിമ ചെയ്യാന്‍ ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ലെന്നും സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ സംവിധായകനായ അല്‍ഫോണ്‍സ് പുത്രനോട് ഇത് എങ്ങനെയാണെടോ ചെയ്യുകയെന്ന് ചോദിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.

‘ഇപ്പോള്‍ അങ്ങനെയാണ് സിനിമ’ എന്നായിരുന്നു അല്‍ഫോണ്‍സ് മറുപടി നല്‍കിയതെന്നും അന്ന് അങ്ങനെയൊരു സിനിമ ഓടുമെന്ന് തനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. ഓം ശാന്തി ഓശാനയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇങ്ങനെയൊക്കെയുള്ള സിനിമയുണ്ടാക്കിയാല്‍ എന്തായി തീരുമെന്ന് ചിന്തിച്ചുവെന്നും രണ്‍ജി കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് പ്രേമം ചെയ്യാന്‍ ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. പ്രേമത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഞാന്‍ അല്‍ഫോണ്‍സിനോട് ഇത് എങ്ങനെയാണെടോ ചെയ്യുകയെന്ന് ചോദിച്ചിരുന്നു. അപ്പോള്‍ അവന്‍ പറഞ്ഞത് ‘ഇപ്പോള്‍ അങ്ങനെയാണ് സിനിമ’ എന്നായിരുന്നു.

ഞാന്‍ ആ സമയത്ത് സിനിമയുടെ കാര്യത്തില്‍ അവിടേക്ക് എത്തിയിരുന്നില്ല. അതുകൊണ്ട് അന്ന് അങ്ങനെയൊരു സിനിമ ഓടുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. ഓം ശാന്തി ഓശാനയുടെ സ്‌ക്രിപ്റ്റ് വായിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. ഇങ്ങനെയൊക്കെയുള്ള ഒരു സിനിമ ഉണ്ടാക്കിയാല്‍ എന്തായി തീരുമെന്ന് ഞാന്‍ ചിന്തിച്ചു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker Talks About Nivin Pauly’s Premam Movie