| Tuesday, 22nd December 2020, 9:59 am

'സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം, സ്വാധീനങ്ങളും സാധ്യതകളും നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനറിയാം'; രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല തന്റെ രാഷ്ട്രീയമെന്ന് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. സ്റ്റാര്‍ ഏന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. സുരേഷ് ഗോപിയെ നടനാക്കി താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് പറയുന്ന കൂട്ടത്തിലാണ് രണ്‍ജി പണിക്കര്‍ ഇരുവരുടെയും രാഷ്ട്രീയത്തിലുള്ള വ്യത്യാസത്തെക്കുറിച്ചും പറഞ്ഞത്.

ഇരുവരുടെയും രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ പദവിയും സ്വാധീനങ്ങളും സാധ്യതകളുമെല്ലാം വളരെ നന്നായി ഉപയോഗിക്കുന്ന പൊതുപ്രവര്‍ത്തകനാണ് സുരേഷ് ഗോപിയെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്തകള്‍ രൂപപ്പെട്ടു വന്നത് തങ്ങള്‍ ചെയ്ത സിനിമകളില്‍ നിന്നാണെന്ന് ഇതേ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നുണ്ട്. നിലവില്‍ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും രണ്‍ജി പണിക്കറും ഒരുമിച്ചനുഭവിയ്ക്കുന്നുണ്ട്.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ തങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടതെന്ന് പൊതുവില്‍ പറയാറുണ്ടെന്നാണ് അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നത്.

അതുവരെ രാഷ്ട്രീയത്തെ അകലെ നിന്ന് കണ്ടിട്ടുള്ള ശീലമായിരുന്നു സുരേഷിന് ഉണ്ടായിരുന്നതെന്നും സെറ്റിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് അവന്‍ രാഷ്ട്രീയ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങിയതെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

തനിക്കും ഷാജി കൈലാസിനും ഒരു പോലെ എടാ പോടാ ബന്ധമുണ്ടായിരുന്ന ഒരാളായിരുന്നു സുരേഷ് ഗോപിയെന്നും താന്‍ ചെയ്ത മൂന്ന് സിനിമകളില്‍ ഒഴികെ ബാക്കി എല്ലാ സിനിമയിലും നടനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Renji Panicker said about politics of Suresh Gopi
 

We use cookies to give you the best possible experience. Learn more