| Monday, 9th August 2021, 3:59 pm

രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ ധ്യാന്‍ ചന്ദിനെ ആദരിക്കാമായിരുന്നു; മോദിക്കെതിരെ ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ശിവസേന.

ജനങ്ങളുടെ തീരുമാനപ്രകാരമുള്ള പേര് മാറ്റമല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും രാഷ്ട്രീയക്കളി മാത്രമാണ് ഇതിന് പിന്നിലെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറഞ്ഞു.

” രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്ന് മാറ്റുന്നത് ജനങ്ങളുടെ ആഗ്രഹമല്ല, മറിച്ച് ഒരു രാഷ്ട്രീയ കളിയാണ്,
രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ മേജര്‍ ധ്യാന്‍ ചന്ദിനെ ആദരിക്കാമായിരുന്നു. പക്ഷേ, രാജ്യത്തിന് അത്തരം പാരമ്പര്യവും സംസ്‌കാരവും നഷ്ടപ്പെട്ടു. അത് ധ്യാന്‍ ചന്ദിനെ സ്വര്‍ഗത്തില്‍ ദുഃഖിപ്പിക്കും,’ സേന പറഞ്ഞു.

കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്നാക്കി മാറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ജനവികാരം മാനിച്ചാണ് ഈ പേരുമാറ്റലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

‘ഖേല്‍ രത്ന അവാര്‍ഡിന്റെ പേര് മാറ്റി മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്നാക്കണമെന്ന് കുറെ നാളുകളായി ഒരുപാട് പേര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.
അവരുടെ ആ വികാരം മാനിച്ചുകൊണ്ട് ഖേല്‍ രത്ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്നായിരിക്കുമെന്ന് അറിയിക്കുകയാണ്, എന്നാണ് മോദിയുടെ ട്വീറ്റില്‍ പറഞ്ഞത്.

ഇന്ത്യക്ക് വേണ്ടി അഭിമാനകരമായ നേട്ടങ്ങള്‍ കൊയ്ത രാജ്യത്തെ ആദ്യ കായികതാരമാണ് മേജര്‍ ധ്യാന്‍ ചന്ദെന്നും രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതി അദ്ദേഹത്തിന്റെ പേരിലായിരിക്കണമെന്നും മോദി പറഞ്ഞിരുന്നു.

കേന്ദ്രത്തിന്റെ തീരുമാനം വലിയ വിവാദത്തിന് കാരണമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Renaming Khel Ratna Award Not People’s Wish, But “Political Game”: Shiv Sena

We use cookies to give you the best possible experience. Learn more