| Monday, 19th April 2021, 2:06 pm

കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ചെറിയാന്‍ ഫിലിപ്പിന് താത്പര്യമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും: ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചെറിയാന്‍ ഫിലിപ്പ് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു തിരിച്ച് വരണമോ എന്ന് തീരുമാനിക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്ന ചെന്നിത്തലയുടെ മറുപടി.

സി.പി.ഐ.എം അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നെന്നും പരിഗണിക്കാതിരുന്നത് ശരിയായില്ലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ്സില്‍ വരാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് വിട്ടു പോകുന്നവര്‍ ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം മനസ്സിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന് സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയിരുന്നു. തെറ്റുതിരിത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും മുഖപത്രം പറഞ്ഞുവെച്ചിരുന്നു.

മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വിമതനായി വേഷംകെട്ടിച്ച് തുടലിട്ട കുരങ്ങനെപ്പോലെ ‘ചാടിക്കളിക്കട കുഞ്ഞിരാമാ’ എന്നു പറഞ്ഞ് ചുടുചോറ് മാന്തിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം വീണ്ടും വഞ്ചിച്ചെന്നായിരുന്നു വീക്ഷണം എഡിറ്റോറിയലില്‍ പറഞ്ഞത്.

വിമതരെ സ്വീകരിക്കുന്നതില്‍ സി.പി.ഐ.എമ്മിന് എന്നും ഇരട്ടത്താപ്പുണ്ടായിരുന്നെന്നും കെ.ടി ജലീലിനും ടി.കെ ഹംസക്കും ലഭിച്ച പരിഗണന ചെറിയാന്‍ ഫിലിപ്പിന് സി.പി.ഐ.എം നല്‍കിയില്ലെന്നും മുഖപത്രം പറഞ്ഞുവെക്കുന്നു.

കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ സി.പി.ഐ.എം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടിവരുന്നവരുടെ ചോര പരമാവധി ഊറ്റിക്കുടിച്ച് എല്ലും തൊലിയും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയെ പോലെയാണ് സി.പി.ഐ.എം എന്നും മുഖപ്രസംഗം ആരോപിച്ചു.

സി.പി.ഐ.എമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടിവന്ന ചെറിയാന്‍ ഫിലിപ്പിന് കോണ്‍ഗ്രസിന്റെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു. എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുപോയിരുന്നെന്നും വീക്ഷണം ഓര്‍മിപ്പിച്ചു. ഈ തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു എഡിറ്റോറിയലില്‍ പറഞ്ഞത്.

സി.പി.ഐ.എം രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിറകേ സജീവ രാഷ്ട്രീയം വിട്ട് താന്‍ പുസ്തക രചനയിലേക്ക് കടക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Remesh Chennithala about Cheriyan Philip

We use cookies to give you the best possible experience. Learn more