| Wednesday, 3rd June 2020, 3:46 pm

പൈനാപ്പിളില്‍ സ്‌ഫോടക വസ്തു വെച്ച് കൊന്ന ഗര്‍ഭിണിയായ ആന മുതല്‍ അമേരിക്കയിലെ ടൈക് വരെ, 20 വര്‍ഷങ്ങള്‍ക്കിപ്പുറവും മനുഷ്യ മനസാക്ഷിയെ വിറങ്ങലിപ്പിച്ച ആ ആനയുടെ നോട്ടം

അഭിനന്ദ് ബി.സി

സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ വെള്ളിയാറിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ഗര്‍ഭിണിയായ ആന ചരിഞ്ഞു.

ആനകളോടുള്ള മനുഷ്യന്റെ ക്രൂരതയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. 20 വര്‍ഷം പിന്നിലേക്ക് നോക്കുമ്പോള്‍ മറ്റൊരു ആനയും മനുഷ്യന്റെ കൊടും ക്രൂരതയക്ക് ഇരയായിരുന്നു. ടൈക്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകമനസാക്ഷിയെ വിറങ്ങലിപ്പിക്കുന്ന ഈ ആനയുടെ ഒരു ഫോട്ടോ ഉണ്ട്.

മദം പൊട്ടിയ ടൈകിനെ പൊലീസ് വെടിവെച്ചപ്പോള്‍ ആന തിരിഞ്ഞു നോക്കുന്ന ഒരു ചിത്രം…

മൊസംബക്കില്‍ നിന്നുള്ള ഒരു ആഫ്രിക്കന്‍ ആനയാണ് ടൈക്. അമേരിക്കയില്‍  ഹവായിയയിലെ  ഹൊണൊലുലുവിലെ ഒരു സര്‍ക്കസ് കമ്പനിയോടൊപ്പമായിരുന്നു ഈ ആന.

കുട്ടിയായിരുന്ന കാലത്ത് 1973 ല്‍  സര്‍ക്കസ് കമ്പനിക്കാര്‍ പിടിച്ചുകൊണ്ടു പോയതാണ് ടൈകിനെ. സര്‍ക്കസ് കൂടാരത്തില്‍ ടൈക്കിന് അനുഭവിക്കേണ്ടി വന്നത് കൊടിയ ക്രൂരതകളായിരുന്നു. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഈ ആന ഇരയായി.

ഇതിനിടയില്‍ രണ്ടു വട്ടം ടൈക് സര്‍ക്കസ് കമ്പനിയില്‍ നിന്നും ചാടിപ്പോയി. എന്നാല്‍ സര്‍ക്കസ് ഉടമകള്‍ ടൈക്കിയെ തിരികെകൊണ്ടുവന്നു. മദം പൊട്ടിയ ഒരാനയായി മാത്രം ജനങ്ങള്‍ ടൈകിനെ കണ്ടു. അതവിടെ അനുഭവിക്കുന്ന കൊടും ക്രൂരതകളെ പറ്റി ആരും അറിഞ്ഞില്ല.

എന്നാല്‍ ഒരു വട്ടം മര്‍ദ്ദനം സഹിക്ക വയ്യാതെ  ആനയുടെ നിയന്ത്രണം വിട്ടു. 1994 ആഗസ്റ്റ് 20 ന് സര്‍ക്കസ് നടക്കുന്നതിനിടയില്‍ തന്റെ പരിശീലകനെ ടൈക് ചവിട്ടിയരച്ചു.

മറ്റു രണ്ടു പേരെ ആക്രമിച്ച് ടൈക് സര്‍ക്കസ് കൂടാരം വിട്ടു പാഞ്ഞു.ജനങ്ങളെ പരിഭാന്ത്രരാക്കി ടൈക്കി റോഡില്‍ ഇറങ്ങി. സ്വാതന്ത്രം കിട്ടിയ ടൈക് റോഡിലൂടെ അലഞ്ഞു നടന്നു. കണ്ണില്‍ കണ്ട വാഹനങ്ങളെ തകര്‍ത്തെറിഞ്ഞു. 13 പേര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ടൈകിനു നേരെ വെടിയുതിര്‍ത്തു. 86 തവണയാണ് ഈ ആനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഒടുവില്‍ രണ്ടു മണിക്കൂറിനു ശേഷം ആ ആന ചരിഞ്ഞു. വെടിവെപ്പിനിടയില്‍ എടുത്ത ചിത്രത്തില്‍ ആ ആന തിരിഞ്ഞു നോക്കുന്ന ഒരു നോട്ടം ആരോ ക്യാമറയില്‍ പകര്‍ത്തി. ടൈകിന്റെ ദാരുണാന്ത്യം കണ്ട ചുറ്റുമുള്ളവരില്‍ പലരും കണ്ണീരണിഞ്ഞു. സര്‍ക്കസ് കൂടാരത്തിന് പുറത്തിറങ്ങി 30 മിനുട്ട് മാത്രമാണ് ടൈകിന് സ്വാതന്ത്രം അനുഭവിക്കാനായത്.

വെടിയുണ്ടയേറ്റ് ചോരയില്‍ കുളിച്ചു നില്‍ക്കെ ചുറ്റുമുള്ളവരെ നോക്കുന്ന ടൈക്കിന്റെ തുറിച്ച കണ്ണുകള്‍ ഇത്രയും കാലത്തിനിടെ താനനുഭവിച്ച കൊടിയ ക്രൂരതകള്‍ എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു. രക്ഷപ്പെട്ടെന്ന് കരുതിയടത്തു നിന്നും മരണത്തിലേക്കു നീങ്ങുന്നതിനിടയില്‍ നോക്കുന്ന ആ നോട്ടം ഒരു ജീവനോട് മനുഷ്യര്‍ ചെയ്തുവെച്ച ക്രൂരതകളുടെ അടയാളമായി ഇന്നും നിലനില്‍ക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭിനന്ദ് ബി.സി

ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more