| Thursday, 25th February 2021, 12:55 pm

വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന പടങ്ങള്‍ മാറ്റി; മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ റിലീസും അനിശ്ചിതത്തില്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ഫിലിം ചേംബര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. തിയേറ്ററുകളില്‍ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമകളുടെ റിലീസ് മാറ്റി. നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും സിനിമകള്‍ റിലീസ് ചെയ്താല്‍ നഷ്ടം വരുമെന്ന് കാണിച്ചാണ് പുതിയ റിലീസുകള്‍ മാറ്റിയത്.

നേരത്തെ റിലീസ് ചെയ്ത മലയാള സിനിമകളില്‍ ഒാപ്പറേഷന്‍ ജാവ ഒഴികെയുള്ള സിനിമകള്‍ക്ക് കാര്യമായ നേട്ടം ബോക്‌സ് ഓഫീസില്‍ നിന്ന് ഉണ്ടായിരുന്നില്ല. നിലവിലെ സാഹചര്യങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്നും നിലവില്‍ മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവ് തിയേറ്ററുകളുടെ അവസ്ഥ മെച്ചപ്പെടുന്നത് വരെ തുടരണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

തിയേറ്റര്‍ കളക്ഷന്റെ ഏറിയ പങ്കും ലഭിക്കുന്നത് സെക്കന്റ് ഷോയില്‍ നിന്നാണെന്നും അതിനാല്‍ സെക്കന്റ് ഷോ കൂടെ അനുവദിക്കണമെന്നും ഫിലിം ചേംബറിന്റെ കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടത്തിയ ഫിലിം ചേംബറിന്റെ മീറ്റിംഗിലാണ് റിലീസുകള്‍ നീട്ടിവെക്കാനുള്ള തീരുമാനം ഉണ്ടായത്. നിലവിലെ തീരുമാനത്തോടെ മമ്മൂട്ടി നായകനായ പ്രീസ്റ്റിന്റെ അടക്കമുള്ള റിലീസ് ആശങ്കയിലായിരിക്കുകയാണ്.

മാര്‍ച്ച് നാലിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സെക്കന്റ് ഷോ അനുവദിച്ചാല്‍ മാത്രമേ ഇത്തരം സിനിമകളുടെ ബഡ്ജറ്റ് തിരികെ പിടിക്കാനാവുകയുള്ളുവെന്നാണ് ഫിലിം ചേംബര്‍ അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: release of Mammootty movie Priest is also uncertain; Film Chamber submits letter to CM455

We use cookies to give you the best possible experience. Learn more