| Friday, 17th February 2023, 4:43 pm

ബജ്റംഗ്ദള്‍ 'ഭീകരര്‍' അറസ്റ്റിലാകുന്നതുവരെ ഞങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്‌കരിക്കില്ല: രാജസ്ഥാന്‍ ഇരകളുടെ ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കള്‍. സംഭവത്തില്‍ കേസെടുത്ത ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

വിഷയത്തില്‍ പൊലീസും ബജ്റംഗ്ദളും ഒത്തുകളിക്കുകയാണെന്ന് കൊല്ലപ്പെട്ട നാസിറിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

‘ഇതിന് മുമ്പും ഇത്തരത്തിലൊരു സംഭവം ഉണ്ടായപ്പോള്‍ ആദ്യം പൊലീസിനെ അറിയിച്ചത് ബജ്റംഗ്ദള്ളുകാരാണ്. ഈ സംഭവത്തിലും അവര്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. എങ്ങനെയാണ് എല്ലായിപ്പോഴും ദൃക്‌സാക്ഷികളാകുന്നത്.

ഇത് പൊലീസും ബജ്റംഗ്ദളും തമ്മിലുള്ള ഒത്തുകളിയാണ്. ബജ്റംഗ്ദള്‍ ‘ഭീകരര്‍’ അറസ്റ്റിലാകുന്നതുവരെ ഞങ്ങളുടെ പ്രിയപ്പെട്ടവരെ സംസ്‌കരിക്കില്ല,’ നാസിറിന്റെ ബന്ധു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുസ്‌ലിം യുവാക്കളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ കാണാതായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം ആറ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്തെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഹരിയാനയിലെ ലുഹാരു ജില്ലയിലാണ് രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ ജുനൈദ്, നാസിര്‍ എന്നിവരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഡി.എന്‍.എ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു.

പശു സംരക്ഷകനെന്ന് സ്വയം പ്രഖ്യാപിച്ച മോനു മനേസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോഹിത് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു.

കയ്യും കാലും തല്ലിയൊടിച്ച് വാഹനം ഹരിയാനയിലെത്തിച്ച് ജീവനോടെ മുസ്ലിം യുവാക്കളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കത്തിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സംഭവം നടന്ന ഹരിയാനയിലെ പൊലീസ് വിഷയത്തില്‍ നടപടിയെടുക്കുന്നില്ലെന്ന പരാതിയുണ്ട്.

Content Highlight:  Relatives of Rajasthan victims Says won’t be cremated until Bajrang Dal ‘terrorists’ are arrested

We use cookies to give you the best possible experience. Learn more