Entertainment
ഇന്ന് ആ നടന്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം സിനിമയില്‍ വലിയൊരു സ്ഥാനത്തെത്തിയേനേ: രേഖ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 06:48 am
Monday, 27th January 2025, 12:18 pm

ഭാരതിരാജ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ കടലോര കവിതകള്‍ എന്ന തമിഴ് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് രേഖ. സിദ്ദീഖ് – ലാല്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു നടിയുടെ ആദ്യ മലയാള ചിത്രം.

പിന്നീട് നിരവധി മലയാള സിനിമകളില്‍ അഭിനയിക്കാന്‍ രേഖക്ക് സാധിച്ചിരുന്നു. ഇപ്പോള്‍ നടന്‍ രഘുവരനെ കുറിച്ച് പറയുകയാണ് രേഖ. തന്നോടൊപ്പം അഭിനയിച്ചവരില്‍ രഘുവരന്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു എന്നാണ് നടി പറയുന്നത്.

അദ്ദേഹം മരിക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് തങ്ങള്‍ ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നെന്നും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സിനിമയില്‍ വലിയൊരു സ്ഥാനത്തായിരുന്നേനെയെന്നും രേഖ പറഞ്ഞു. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എന്നോടൊപ്പം അഭിനയിച്ചവരില്‍ രഘുവരന്‍ സാര്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. പുരിയാത പുതിര്‍, ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്നീ സിനിമകളിലൊക്കെ ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒട്ടേറെ കാര്യങ്ങള്‍ സിനിമയെക്കുറിച്ചും മറ്റും ഞങ്ങള്‍ സംസാരിച്ചിരുന്നു.

രഘുവരന്‍ സാര്‍ മരിക്കുന്നതിന്റെ മൂന്ന് മാസം മുമ്പ് ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം സിനിമയില്‍ വലിയൊരു സ്ഥാനത്തായിരുന്നേനെ. അദ്ദേഹം പണ്ട് എന്നെ എപ്പോഴും എന്‍കറേജ് ചെയ്യുമായിരുന്നു.

എന്നെ കാണുമ്പോഴൊക്കെ അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട്. ‘നീ എന്തിനാണ് എപ്പോഴും സോഫ്റ്റായ ക്യാരക്ടറുകള്‍ മാത്രം ചെയ്യുന്നത്? സംവിധായകരോട് നിനക്ക് വെറൈറ്റിയായ ഒരുപാട് റോളുകള്‍ ചെയ്യാന്‍ കഴിയുമെന്ന് പറയൂ’ എന്നായിരുന്നു അദ്ദേഹം പറയാറുള്ളത്,’ രേഖ പറയുന്നു.

Content Highlight: Rekha Harris Talks About Raghuvaran