'ഇനിയും വേണ്ട എന്‍.ഡി.എ'; വോട്ടെടുപ്പിനിടെ ബീഹാറില്‍ ട്രെന്‍ഡിങ്ങാകുന്നത് ബി.ജെ.പി വിരുദ്ധ ക്യാമ്പയിനുകള്‍
national news
'ഇനിയും വേണ്ട എന്‍.ഡി.എ'; വോട്ടെടുപ്പിനിടെ ബീഹാറില്‍ ട്രെന്‍ഡിങ്ങാകുന്നത് ബി.ജെ.പി വിരുദ്ധ ക്യാമ്പയിനുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st November 2020, 3:02 pm

പട്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിക്കാനിരിക്കേ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ‘ബീഹാര്‍ റിജക്റ്റ്‌സ് എന്‍.ഡി.എ’ ക്യാമ്പയിന്‍.

ആദ്യഘട്ട വോട്ടെടുപ്പിന്റെ ദിവസം ‘വോട്ട് ഫോര്‍ തേജസ്വി’ ട്രെന്‍ഡിങ്ങായതിന് പിന്നാലെയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാര്‍ റിജക്റ്റ്‌സ് എന്‍.ഡി.എ ക്യാമ്പയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്നത്.

ബീഹാറിലെ കര്‍ഷക സമരത്തിന്റെയും ലോക്ഡൗണ്‍ കാലയളവിലെ അതിഥി തൊഴിലാളികളുടെ പലായനത്തിന്റെയും ചിത്രങ്ങള്‍ സഹിതമാണ് പലരും ബീഹാര്‍ റിജക്റ്റ്‌സ് എന്‍.ഡി.എ എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ ട്വീറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അടുത്ത അഞ്ചുവര്‍ഷം, നീണ്ട പതിനഞ്ച് വര്‍ഷമായി ബീഹാറിന്റെ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന നിതീഷ് കുമാറിനെ തന്നെ ജനങ്ങള്‍ അധികാരത്തിലേറ്റുമോ എന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് ട്വിറ്ററില്‍ എന്‍.ഡി.എ വിരുദ്ധ ക്യാമ്പയിനുകള്‍ ശക്തമാകുന്നത്.

മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളും, തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള സാമൂഹിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആര്‍.ജെ.ഡിയും, കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഉള്‍പ്പെട്ട മഹാസഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയത്.

തൊഴിലുകള്‍ക്കും, സുരക്ഷയ്ക്കും, സാഹോദര്യത്തിനും, പുരോഗതിക്കും, സമാധാനത്തിനും, വികസനത്തിനും, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, വളര്‍ച്ചയ്ക്കും, വ്യവസായവത്കരണത്തിനും പുരോഗതിക്കും തേജസ്വി യാദവിന് വോട്ട് ചെയ്യണമെന്നാണ് ട്വിറ്ററില്‍ നിന്നുയരുന്ന ആവശ്യം.

സമൂഹമാധ്യമങ്ങള്‍ക്ക് ഇത്രയധികം സ്വാധീനം ലഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്കില്‍ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെയാണ്. കഴിഞ്ഞ് മുന്ന് മാസത്തിനിടെയാണ് തേജസ്വി യാദവിന് ഇത്രയധികം സ്വീകാര്യത ലഭിച്ചത്.

നാല്‍പത് വര്‍ഷത്തിന് ശേഷം രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിക്ക് നേതൃത്വം നല്‍കിയത് തേജസ്വി യാദവാണ്. കോണ്‍ഗ്രസും, ആര്‍.ജെ.ഡിയും ഇടതു പാര്‍ട്ടികളും ഒരുമിച്ചാണ് എന്‍.ഡി.എക്കെതിരെ ബീഹാറില്‍ പോരാട്ടത്തിനിറങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rejects NDA trending in Twitter-Bihar Election