| Monday, 4th March 2024, 10:25 pm

ചെങ്കടലിൽ വെള്ളത്തിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ മുറിച്ചുമാറ്റി; ആഗോള നെറ്റ്‌വർക്കിനെ ബാധിക്കുമെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ചെങ്കടലിൽ കടലിനടിയിലെ കേബിളുകൾ മുറിച്ചുമാറ്റപ്പെട്ടുവെന്നും ഇത് ആഗോള ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിന് സാരമായ തകരാറുകൾ സൃഷ്ടിക്കുമെന്നും ഹോങ് കോങ് ടെലികോംസ് കമ്പനി എച്ച്.ജി.സി ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ്.

കടലിനടിയിലെ നാല് കേബിളുകൾക്ക് തകരാർ സംഭവിച്ചത് ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയ്ക്കിടയിലെ നാലിലൊന്ന് ട്രാഫിക്കുകളെയും ബാധിച്ചുവെന്ന് കമ്പനി അറിയിക്കുന്നു.

ആഘാതം കുറക്കുന്നതിനായി ട്രാഫിക് റി-റൂട്ട് ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു. ആരാണ് കേബിളുകൾ മുറിച്ചുമാറ്റിയതിന് പിന്നിലെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ കേബിളുകളെ ഹൂത്തികൾ ലക്ഷ്യമിടുമെന്ന് യെമനി സർക്കാർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഹൂത്തികൾ ടെലിഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ച കേബിളുകൾ അടങ്ങിയ ഒരു മാപ്പിന്റെ ചിത്രവും യെമനി സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു.

ഹൂത്തികളാണ് കേബിളുകൾ തകർത്തതിന് പിന്നിലെന്ന് ഇസ്രഈൽ വാർത്താ മാധ്യമമായ ഗ്ലോബ്സ് ആരോപിച്ചു. അതേസമയം ഹൂത്തികളുടെ നേതാവായ അബ്ദുൽ മാലിക് അൽ ഹൂത്തി ആരോപണങ്ങൾ നിഷേധിച്ചു.
പ്രദേശത്തെ രാജ്യങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കുന്ന സി കേബിളുകൾ ലക്ഷ്യമിടാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ബ്രിട്ടീഷ്, യു.എസ് സൈനികരെയാണ് കേബിളിൽ ഉണ്ടായ നാശനഷ്ടത്തിൽ യെമനി സർക്കാർ ആരോപിക്കുന്നത്. ഇരു രാജ്യങ്ങളും കേബിളുകൾ ശരിയാക്കാൻ ആവശ്യമായ സംവിധാനങ്ങൾ ലഭ്യമാക്കാൻ അതീവ താത്പര്യം കാണിച്ചുവെന്ന് യെമൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ചെങ്കടലിലെ കടലിനടിയിലുള്ള കേബിൾ നെറ്റ്‌വർക്ക് പ്രദേശത്തെ ഡാറ്റയും ആശയവിനിമയ ട്രാഫിക്കും ലഭിക്കുന്നതിന് പാശ്ചാത്യ ഇന്റലിജൻസ് ഏജൻസികളെ സഹായിക്കുന്നുണ്ട്.

Content Highlight: Red Sea undersea cables ‘cut’ disrupting global internet traffic

We use cookies to give you the best possible experience. Learn more