'ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണം'; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ബംഗാളി നടന് വധഭീഷണി
national news
'ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണം'; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച ബംഗാളി നടന് വധഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2019, 1:12 pm

ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ബംഗാളി നടന്‍ കൗഷിക് സെന്നിന് വധഭീഷണി.

വധ ഭീഷണി മുഴക്കി ഫോണ്‍ സന്ദേശം ലഭിച്ചെന്നും ഫോണ്‍ നമ്പര്‍ പൊലിസിനു കൈമാറിയെന്നും കൗഷിക് സെന്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

‘ഇന്നലെയാണ് എനിക്ക് അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി’- കൗഷിക് പറഞ്ഞു.

‘സത്യസന്ധമായി പറയട്ടെ, ഇത്തരത്തിലുള്ള ഭീഷണികളില്‍ ഞാന്‍ ഭയപ്പെടില്ല. എന്നോടൊപ്പം ഒപ്പുവെച്ചവരോട് ഞാന്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ആ നമ്പര്‍ കൈമാറുകയും ചെയ്തു’- കൗഷിക് പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്നം, അനുരാഗ്, കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ജയ് ശ്രീറാം ഇപ്പോള്‍ യുദ്ധത്തിനുള്ള മുറവിളിയായി മാറിയിരിക്കുകയാണെന്നും അതില്‍ വേദനയുണ്ടെന്നും കത്തില്‍ ഇവര്‍ പറയുന്നു.

‘ഭൂരിപക്ഷ സമുദായം പരിപാവനമായി കാണുന്ന ഒരു പേരാണ് രാം എന്നത്. രാമന്റെ പേര് കളങ്കപ്പെടുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം’ എന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നത്.

‘മുസ്ലീങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. 2016ല്‍ ദളിതര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും അതില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തില്‍ വന്‍ ഇടിവുണ്ടെന്നുമുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.’ കത്തില്‍ പറയുന്നു.

‘2009 ജനുവരി 1നും 2018 ഒക്ടോബര്‍ 29നും ഇടയില്‍ മതവുമായി ബന്ധപ്പെട്ട 254 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അതില്‍ 91 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 579 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 63% കേസുകളിലും മുസ്ലീങ്ങളാണ് പ്രധാന ഇരകളെന്നാണ് ഹെയ്റ്റ് ക്രൈം വാച്ച് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.’ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങളെ പാര്‍ലമെന്റില്‍ നിങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടായില്ല! കുറ്റവാളികള്‍ക്കെതിരെ എന്ത് നടപടിയാണ് നിങ്ങള്‍ കൈക്കൊണ്ടത്?’ എന്നും ഇവര്‍ ചോദിക്കുന്നു.

‘അഭിപ്രായ ഭിന്നതയില്ലാതെ ജനാധിപത്യമില്ല. സര്‍ക്കാറിനെതിരെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയെന്നതുകൊണ്ട് ആളുകളെ ദേശവിരുദ്ധരോ അര്‍ബന്‍ നക്സലുകളോ ആയി മുദ്രകുത്താന്‍ പാടില്ല.’ എന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ALSO WATCH