| Tuesday, 20th September 2022, 11:18 am

ചാമ്പ്യന്‍സ് ലീഗില്‍ വിലക്കിന് സാധ്യത; നേരിടാന്‍ പൈസ സ്വരുക്കൂട്ടി റയല്‍ മാഡ്രിഡ്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് നേരിടേണ്ടി വന്നാല്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് അതിനെ മറികടക്കാനുള്ള പണം സ്വരുക്കൂട്ടിവെച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രമുഖ സ്പാനിഷ് മാധ്യമമായ വോസോപുലി (Vozopuli) ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരുപക്ഷേ വിലക്ക് നേരിടേണ്ടി വരികയാണെങ്കില്‍ അതിനെ മറികടക്കാനുള്ള ക്യാപ്പിറ്റല്‍ സ്പാനിഷ് വമ്പന്‍മാര്‍ സ്വരുക്കൂട്ടി വെച്ചിട്ടുണ്ടെന്നും ഏകദേശം 780 മില്യണ്‍ യൂറോ ആണ് റയല്‍ ഇതിനായി സ്വരുക്കൂട്ടിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ റയല്‍ മാഡ്രിഡും യൂറോപ്യന്‍ ഫുട്‌ബോളിന്റെ ഭരണ സമിതിയുമായ യുവേഫയും തമ്മില്‍ നിയമപോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിന്റെ വിചാരണ ഇപ്പോള്‍ ലക്‌സംബര്‍ഗില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫ്‌ളോറന്റീനോ പെരസിന് ഒരേസമയം ഗുണവും ദോഷവുമുണ്ടാക്കുന്ന വാദങ്ങളാണ് യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

അതേസമയം, യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കെതിരെ എന്തെങ്കിലും തരത്തില്‍ നടപടിയെടുക്കാനുള്ള യുവേഫയുടെ അധികാരം എടുത്തുകളഞ്ഞിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മറ്റ് ലീഗുകളിലോ മത്സരങ്ങളിലോ ഏര്‍പ്പെടുന്ന ടീമിനെതിരെ നടപടിയെടുക്കാന്‍ യുവേഫക്കാകും.

ഇതിന്റെ ഭാഗമായിട്ടായിരിക്കും റയലിന് വിലക്ക് ലഭിക്കാന്‍ സാധ്യത. റയലിനെ മൂന്ന് വര്‍ഷത്തേക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നതില്‍ നിന്നും വിലക്കാനാണ് സാധ്യത കല്‍പിക്കുന്നത്.

എന്നാല്‍ യുവേഫ ഇത്തരമൊരു നടപടിക്കൊരുങ്ങുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള നടപടികളും 14 തവണ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ റയല്‍ സ്വീകരിച്ചിട്ടുണ്ട്.

ക്ലബ്ബ് ഇതിനോടകം തന്നെ 780 മില്യണ്‍ യൂറോ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ലാഭവും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളും ഇല്ലെങ്കിലും മാറ്റിവെച്ച ഫണ്ടിനെ അത് ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘ ഒരു യൂറോ പോലും സമ്പാദിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ചെലവാക്കുന്ന അതേ രീതിയില്‍ തന്നെ ഒരു സീസണ്‍ മുഴുവന്‍ ചെലവാക്കാനുള്ള കാപ്പിറ്റല്‍ റയല്‍ മാഡ്രിഡ് ഇതിനോടകം തന്നെ ശേഖരിച്ചുവെച്ചിട്ടുണ്ട്. ഇത് ഒരു നിശ്ചിത തുക ബാക്കിയാക്കുമെന്നും ഉറപ്പാണ്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

റയല്‍ ഇപ്പോള്‍ തങ്ങളുടെ ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ ഹോം സ്‌റ്റേഡിയം നവീകരിക്കാനും ക്ലബ്ബിന് 1000 മില്യണിന്റെ വാര്‍ഷിക ലാഭം ലഭിക്കാനുമുള്ള വഴികളാണ് റയല്‍ ഇപ്പോള്‍ തേടിക്കൊണ്ടിരിക്കുന്നത്.

അതേസമയം, 2022ന്റെ അവസാനമോ 2023 ആദ്യമോ യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ നിന്നും റയല്‍ മാഡ്രിഡ് vs യുവേഫ വിധി വരില്ലെന്നാണ് വിലയിരുത്തുന്നത്. എന്തുതന്നെയായാലും നേരിടാന്‍ തന്നെയാണ് സ്പാനിഷ് വമ്പന്‍മാരുടെ തീരുമാനം.

അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനമാണ് റയല്‍ കാഴ്ചവെക്കുന്നത്. ഗ്രൂപ്പ് എഫില്‍ കളിച്ച രണ്ട് കളിയും ജയിച്ചാണ് ടീം മുന്നിട്ട് നില്‍ക്കുന്നത്. എതിരാളികളുടെ വലയില്‍ അഞ്ച് ഗോള്‍ നിക്ഷേപിച്ചപ്പോള്‍, ഒറ്റ ഗോള്‍ പോലും റയല്‍ വഴങ്ങിയിട്ടില്ല.

ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ ആറിനാണ് റയലിന്റെ അടുത്ത മത്സരം. ഷാക്തറാണ് എതിരാളികള്‍.

Content Highlight: Real Madrid to save €780m as backup plan in case of 3-year Champions League ban

We use cookies to give you the best possible experience. Learn more