| Sunday, 22nd January 2023, 5:26 pm

മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിട്ട താരത്തെ തൂക്കാൻ റയൽ മാഡ്രിഡ്‌; വൻ തുക ഓഫർ നൽകുമെന്ന് റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിൽ ഒരുപാട് നാളായി ഉൾപ്പെട്ട താരമാണ് വിക്ടർ ഒഷിമെൻ.
2020ൽ ഫ്രഞ്ച് ക്ലബ്ബ് ലില്ലിയിൽ നിന്നും നപ്പോളിയിലേക്ക് 80 മില്യൺ യൂറോക്കായിരുന്നു താരത്തിന്റെ രംഗ പ്രവേശനം. സീരി.എയിൽ എത്തിയതോടെ ഫിനിഷിങിൽ വളരെ കൃത്യതയുള്ള ഒരു പ്രോപ്പർ സ്ട്രൈക്കറായി താരം ലോക ഫുട്ബോളിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മിഡ്‌ഫീൽഡിലുള്ള തങ്ങളുടെ പോരായ്മ ഒരു വിധം മറികടന്ന യുണൈറ്റഡ് ഇനി ഒരു പ്രോപ്പർ സ്ട്രൈക്കറെക്കൂടി ടീമിലെത്തിച്ച് അറ്റാക്കിങ് മികവ് ഒന്നുകൂടി ശക്തമാകാൻ തീരുമാനിച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് ആദ്യ ചോയിസായി നൈജീരിയൻ താരം ഒഷിമാനെയാണ് യുണൈറ്റഡ് നോട്ടമിട്ടിരുന്നത്.

എന്നാൽ 2022-23 സീസണിൽ നപ്പോളിക്കായി 15 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയ താരത്തെ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമം തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ.

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ, 60 മില്യൺ യൂറോ മൂല്യം വരുന്ന ട്രാൻസ്ഫർ ഓഫർ ഒഷിമെന് നൽകാൻ റയൽ തീരുമാനിച്ചതായി ഡോൺ ബലോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ 80 മില്യൺ റിലീസ് ക്ലോസെങ്കിലും നൽകാതെ താരത്തെ നപ്പോളി വിട്ടുകൊടുക്കില്ലെന്നും ഡോൺ ബലോണിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

കരീം ബെൻസമയുടെ പിൻഗാമിയായി എംബാപ്പെയടക്കമുള്ള താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാഡ്രിഡ് ക്ലബ്ബ്‌ ഒഷിമെനെ നോട്ടമിട്ടിരിക്കുന്നത്.

24കാരനായ ഒഷിമെൻ നപ്പോളിക്കായി 81 കളികളിൽ നിന്നും ഇതു വരെ 42 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഓഷിമെന്റെ സൈനിങ്‌ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ക്ലബ്ബ് വിട്ട റൊണാൾഡോക്ക് പകരക്കാരനായി വോട്ട് വെഗ്റോസ്റ്റിനെ മാൻ യുണൈറ്റഡ് സൈൻ ചെയ്തിരുന്നു.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 19മത്സരങ്ങളിൽ നിന്നും 39 പോയിന്റുമായി ടേബിളിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സീരി.എയിൽ 19 മത്സരങ്ങളിൽ നിന്നും 50 പോയിന്റുമായി നപ്പോളി ഒന്നാം സ്ഥാനത്തുണ്ട്.

Content Highlights:Real Madrid plan to sign the playe Manchester United looked at; reported that a huge amount will be offered

We use cookies to give you the best possible experience. Learn more