| Tuesday, 14th July 2020, 12:43 pm

'മിനിമം മോഹന്‍ലാലോ സുരേഷ് ഗോപിയോ എന്റെ റോളിലെത്തണം, വാക്കുക്കൊടുത്തത് രണ്‍ജി പണിക്കര്‍ക്ക്' കുരുവിനാംക്കുന്നേല്‍ കുറുവച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതം സിനിമയാകുമ്പോള്‍ സുരേഷ് ഗോപിയോ മോഹന്‍ലാലോ തന്നെ അവതരിപ്പിക്കുന്നതാണ് താല്‍പര്യമെന്ന് കുറുവച്ചന്‍. തന്റെ ജീവിതം സിനിമയാക്കാനായി രണ്‍ജി പണിക്കര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാക്കാല്‍ ഉറപ്പ് നല്‍കിയതാണെന്നും അതിനാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടാകില്ലെന്നും കുറുവച്ചന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

‘മിനിമം മോഹന്‍ലാലെങ്കിലും എന്റെ റോളിലെത്തണം. അല്ലെങ്കില്‍ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഡയലോഗിന് ഒരു പ്രത്യേകതയുണ്ട്.’ കുറുവച്ചന്‍ പറയുന്നു.

തന്റെ അനുവാദം ഇല്ലാതെ സിനിമ ചിത്രീകരിക്കാന്‍ സമ്മതിക്കില്ലെന്ന് വെളിപ്പെടുത്തിക്കൊണ്ട് കുറുവച്ചന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപി ചിത്രത്തിനും പൃഥ്വിരാജിന്റെ കടുവക്കുമെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നാണ് കുറുവച്ചന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.നേരത്തെ കടുവയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇപ്പോള്‍ യഥാര്‍ത്ഥ കുറുവച്ചന്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സിനിമാചിത്രീകരണം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കടുവ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് സുരേഷ് ഗോപി ചിത്രത്തിന് ഉപയോഗിച്ചെന്നാരോപണമാണ് വിവാദം ആരംഭിച്ചത്.

തുടര്‍ന്ന് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തികടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

ഇതിനിടെ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയ സിനിമയിലെ കഥാപാത്രമാണെന്ന് സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍ വ്യക്തമാക്കിയിരുന്നു.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റര്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല. എന്നാല്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞിരുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു.

ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നെന്നും സുരേഷ്ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് തന്റെ മുന്‍ ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്നു എന്നും ജിനു ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഇതിന്റെ തിരക്കഥ. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടണ്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more