| Monday, 13th July 2020, 9:21 pm

യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍, ശ്രീരാമന്‍ നേപ്പാളിയാണ്, ഇന്ത്യക്കാരന്‍ അല്ല; നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: അതിര്‍ത്തി പ്രദേശം സംബന്ധിച്ച് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ പുതിയ അവകാശ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി.

യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും കെ.പി ശര്‍മ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ശ്രീരാമന്‍ ഇന്ത്യക്കാരന്‍ അല്ലെന്നും ശര്‍മ പറഞ്ഞു.

നേപ്പാളി മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എ.എന്‍.ഐ വാര്‍ത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ദേയമാണ്.

കഴിഞ്ഞ മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

അതിര്‍ത്തി മേഖലയിലൂടെയാണ് റോഡ് എന്നാരോപിച്ച് നേപ്പാള്‍ ഇതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളിക്കളഞ്ഞിരുന്നു.

പിന്നാലെ ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തി  പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തിരുന്നു. ഒപ്പം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലിയും ഭൂപടം പ്രാബല്യത്തില്‍ വരുത്തുന്ന ബില്‍ അംഗീകരിച്ചു.

ഇതിനിടെ നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചിരുന്നു. അതിര്‍ത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ നേപ്പാള്‍ പൊലീസ് വെടിവെച്ചത്. ബിഹാര്‍ സ്വദേശിയായ വികേഷ് യാദവാണ് (22) വെടിയേറ്റു മരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more