| Sunday, 29th September 2019, 9:19 am

സംസ്ഥാന നേതൃത്വം തന്റെ പേരാണ് പറഞ്ഞത്; വട്ടിയൂര്‍കാവില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കുമ്മനം രാജശേഖരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കുമെന്നുള്ള സൂചന നല്‍കി കുമ്മനം രാജശേഖരന്‍.വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍. ജില്ലാ നേതൃത്വം കുമ്മനത്തിനെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നപ്പോഴും കുമ്മനം നിലപാട് മാറ്റിയിരുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനോട് ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനാല്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ ദേശീയനേതൃത്വവും നേരത്തെ മടികാണിച്ചിരുന്നു.

15000 വോട്ടുകള്‍ക്ക് ഇതിനുമുമ്പ് ഒ.രാജഗോപാല്‍ പരാജയപ്പെട്ടിടത്ത് ഇത്ര വലിയ വോട്ടിന് പരാജയപ്പെട്ടതാണ് കുമ്മനത്തോട് ആര്‍.എസ്.എസ് നേതൃത്വം മുഖം തിരിക്കാന്‍ കാരണമായത്.

നേരത്തെ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ബി.ജെ.പിയില്‍ തര്‍ക്കം ഉടലെടുത്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നത് വരെ കുമ്മനത്തിനായുള്ള പ്രചാരണങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂര്‍ക്കാവിലെത്തി പ്രചാരണം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒ.രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. മത്സരിക്കാന്‍ കുമ്മനം സമ്മതമറിയിച്ചതായി രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുമ്മനം ഇതിനോട് പ്രതികരിച്ചിരുന്നില്ല. ബി.ജെ.പി വിജയസാധ്യകല്‍പ്പിക്കുന്ന മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ മികച്ച മത്സരം കാഴ്ചവെക്കാനാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്.

കുമ്മനം മത്സരിച്ചില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗം വി.വി രാജേഷ്, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് എന്നിവരിലൊരാളെ പരിഗണിക്കാനായിരുന്നു പാര്‍ട്ടി നേരത്തെ തീരുമാനിച്ചത്.

We use cookies to give you the best possible experience. Learn more