| Saturday, 11th May 2019, 11:17 pm

പത്രം വായിക്കുക, അല്ലെങ്കില്‍ ടി.വി കാണുക; ബാലാക്കോട്ട് ആക്രമണം എന്താണെന്ന് ചോദിച്ച ബി.ജെ.പി സ്ഥാനാര്‍ഥി സണ്ണി ഡിയോളിനെ പരിഹസിച്ച് അമരിന്ദര്‍ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് അഭിനേതാവ് സണ്ണി ഡിയോള്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാമെന്ന് സമ്മതിച്ചത് പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം മൂലമാകാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. ഗുരുദാസ്പൂരില്‍ നിന്ന് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചില്ലെങ്കില്‍ വീട്ടില്‍ ആദായ നികുതി റെയ്ഡ് നടത്തുമെന്ന് സണ്ണിയെ ഭീഷണിപ്പെടുത്തിക്കാണുമെന്ന് സിങ് പരിഹസിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി സുനില്‍ ജഖാറിന് വേണ്ടി നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സിങിന്റെ പരാമര്‍ശം.

രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാവണമെങ്കില്‍ ദിവസവും പത്രം വായിക്കണമെന്നും, അതല്ലെങ്കില്‍ ടി.വി കാണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അതെന്താണെന്നായിരുന്നു സണ്ണിയുടെ മറുചോദ്യം. പ്രസ്തുത സംഭവം പരാമര്‍ശിച്ചായിരുന്നു സിങിന്റെ പരിഹാസം.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു അവതാരകന്‍ സണ്ണിയോട് ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് എന്താണഭിപ്രായം എന്ന് ചോദിക്കുന്നത് കേട്ടു. അതെന്താണെന്നായിരുന്നു സണ്ണിയുടെ മറുപടി. രാജ്യത്ത് നടക്കുന്നത് എന്താണെന്നറിയില്ലെങ്കില്‍ നിങ്ങളെന്തിനാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്’- സിങ് ചോദിക്കുന്നു.

‘ബി.ജെ.പിയുടെ സമ്മര്‍ദം മൂലമാണ് അദ്ദേഹം ഇവിടെ മത്സരിക്കാന്‍ തയ്യാറായതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അദ്ദേഹം നിരവധി ബാങ്കുകള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കാനുണ്ടെന്ന് ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു’- സിങ് പറയുന്നു.

സണ്ണി ഡിയോളിന്റെ പ്രവര്‍ത്തന മേഖല മുംബൈ ആണെന്നും, തെരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹം മുംബൈയിലേക്ക് തിരിച്ചോടുമെന്നും സിങ് പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇവിടെ എന്താണ് ചെയ്യേണ്ടത്. നിങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം ഗുരുദാസ്പൂരില്‍ മുഖം കാണിക്കുമോ. ഗുരുഗാസ്പൂരിന്റെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ആത്മാര്‍ഥമായി ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ’- സിങ് ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more