| Thursday, 26th September 2024, 11:24 am

പൂരം കലക്കലില്‍ വീണ്ടും അന്വേഷണം; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പൂരം കലക്കലില്‍ വീണ്ടും അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ചിനെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പുനഃരന്വേഷണത്തില്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ പങ്ക് കൂടി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടും ഡി.ജി.പിയുടെ കത്തും പരിശോധിച്ചതിന് ശേഷം ആഭ്യന്തര സെക്രട്ടറിയാണ് പുനഃരന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് മുഖ്യമന്ത്രി കൈക്കൊള്ളും.

ഡി.ജി.പി കത്തില്‍ ഉന്നയിച്ച കാര്യങ്ങളിലും അന്വേഷണം വേണമെന്നും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ നടന്ന സംസ്ഥാന ക്യാബിനറ്റിലടക്കം എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐയും മന്ത്രി കെ.രാജനും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൃശൂര്‍ പൂരം കലക്കിയതില്‍ ഗൂഢാലോചനയില്ലെന്നായിരുന്നു എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍.അജിത്ത് കുമാറാണ് റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയത്. 600 പേജുകളുള്ള റിപ്പോര്‍ട്ടില്‍ തൃശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെതിരെ വിമര്‍ശനമുണ്ടെങ്കിലും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നില്ല.

പൂരം കലക്കിയതില്‍ ഗൂഢാലോചനയില്ല, മറിച്ച് പൂരത്തിലെ ഡ്യൂട്ടിക്കായി നിയോഗിച്ച ചില ഉദ്യോഗസ്ഥര്‍ക്ക് പരിചയക്കുറവ് ഉണ്ടായിരുന്നു. കൂടാതെ മുന്നൊരുക്കങ്ങളിലെ പാളിച്ചയും പൂരം അലങ്കോലപ്പെടാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൂടാതെ പൂരത്തിന് സുരക്ഷ ഒരുക്കിയതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പൂരത്തിലെ ചില ചടങ്ങുകള്‍ തുടങ്ങാന്‍ വൈകിയതും പ്രതിഷേധത്തിന് കാരണമായെന്നും ദേവസ്വങ്ങളുടെ ഇടപെടലില്‍ പാളിച്ചകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൂരം പിരിച്ച് വിടാന്‍ നേതൃത്വം കൊടുത്തതും ലൈറ്റ് ഓഫാക്കിയതും ദേവസ്വം അധികൃതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ്  പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ദേവസ്വങ്ങള്‍ ഇടപെട്ട് പ്രശ്‌നം രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

അതേസമയം സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകനെതിരെ വ്യാപകമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ഒരു മലയാളിയായിരുന്നിട്ടും ഉത്സവത്തിന്റെ ചടങ്ങുകള്‍ എങ്ങനെയാണ് നടത്തേണ്ടത് എന്ന കാര്യം ഉദ്യോഗസ്ഥന്‍ മനസ്സിലാക്കിയില്ലെന്നും പൊതുജനങ്ങളോട് കമ്മീഷണര്‍ നല്ലരീതിയില്‍ പെരുമാറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണ പൂരം നടക്കുന്ന വേളയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ജനപ്രതിനിധികളും പൊലീസും സംസാരിച്ച് കാര്യങ്ങള്‍ പരിഹരിച്ചിരുന്നെന്നും എന്നാല്‍ ഇത്തവണ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അന്വേഷണത്തിന് ഉത്തരവിട്ട് അഞ്ച് മാസത്തിന് ശേഷമാണ് എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Content Highlight: Re-Investigation in Thrissur Pooram issue

We use cookies to give you the best possible experience. Learn more