| Tuesday, 29th June 2021, 10:58 pm

പ്രണയം, ചതി, കാമം, സത്യം; സത്യജിത്ത് റേ കഥകളുമായെത്തിയ 'റേ' വെബ് സീരീസ് ശ്രദ്ധ നേടുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്ര സംവിധായകന്‍ സത്യജിത്ത് റേയുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി വെബ് സീരീസ് റേ ശ്രദ്ധനേടുന്നു. ശ്രീജിത്ത് മുഖര്‍ജി, അഭിഷേക് ചൗബേ, വസന്‍ ബാല തുടങ്ങിയവരാണ് സീരീസിന്റെ സംവിധായകര്‍. നെറ്റ്ഫ്‌ളിക്സിലാണ് സീരീസ് റിലീസ് ചെയ്തിരിക്കുന്നത്.

അലിഫസല്‍, ശ്വേത ബസു, മനോജ് ബാജ്പേയി, ഗിരിജ റാവു, കെ.കെ. മേനോന്‍, രാധിക മദന്‍, ഹര്‍ഷവര്‍ധന്‍ കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി താരം ശ്രുതി മേനോനും സീരീസില്‍ വേഷമിടുന്നുണ്ട്.

പ്രണയം, ചതി, കാമം, സത്യം എന്നിവയെ ആസ്പദമാക്കിയുള്ള, സത്യജിത് റേയുടെ നാലു ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് തിരക്കഥ.

മേയ് 28നാണ് റേയുടെ ടീസര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയത്. ഫസ്റ്റ്‌ലുക്ക് ചിത്രങ്ങളും നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. ചിത്രം ഈ മാസം 25നാണ് റിലീസാകുക. ഹങ്കാമ ഹേ ക്യം ബര്‍പ, ഫൊര്‍ഗറ്റ് മി നോട്ട്, ബഹ്രൂപിയ, സോട്ട്ലൈറ്റ് എന്നിങ്ങനെയാണ് നാലു ചിത്രങ്ങള്‍ക്കും പേരിട്ടിരിക്കുന്നത്.

അഭിഷേക് ചൗബി സംവിധാനം ചെയ്യുന്ന ഹങ്കാമ ഹേ ക്യം ബര്‍പയില്‍ മനോജ് ബാജ്‌പേയും ഗജ്രാജ് റാവുവുമാണ് അഭിനയിക്കുന്നത്. ശ്രീജിത് മുഖര്‍ജി സംവിധാനം ചെയ്ത ഫൊര്‍ഗറ്റ് മി നോട്ടില്‍ അലി ഫസല്‍, ശ്വേത ബസു പ്രസാദ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. മൂന്നാമത്തെ ചിത്രം ബഹ്രൂപിയയും സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത് മുഖര്‍ജിയാണ്. വസന്‍ ബാല സംവിധാനം ചെയ്ത നാലാമത്തെ ചിത്രം സോട്ട്ലൈറ്റില്‍ ഹര്‍ഷവര്‍ധന്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്നു.

29 ഫീച്ചര്‍ ചിത്രങ്ങളും, 5 ഡോക്യുമെന്ററിയും 2 ഹൃസ്വ ചിത്രങ്ങളുമടക്കം 36 സിനിമകളുടെ സൃഷ്ടാവായ സത്യജിത് റേയെ അനുസ്മരിക്കാന്‍ ഈ നെറ്റ്ഫ്‌ളിക്‌സ് ചിത്രംകൊണ്ടാവില്ല, എങ്കിലും സിനിമയുടെ ചരിത്രത്തില്‍ ചെറുതല്ലാത്ത സ്ഥാനമുള്ള അദ്ദേഹത്തെ സിനിമാലോകം ഓര്‍ത്തെടുക്കുമ്പോള്‍ അത് വിസ്മയിപ്പിക്കുന്ന ചിത്രമാകുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ray Netflix series based on Satyajith Ray Indian Anthology film gets popular

We use cookies to give you the best possible experience. Learn more