| Wednesday, 24th August 2022, 2:04 pm

'രാജിവെക്കുന്നുവെന്ന വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് അഭിമുഖം നല്‍കാന്‍ തയ്യാറായെന്ന് പറയുന്നത് പോലെ'; രാജിവാര്‍ത്തകളില്‍ രവീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാനലില്‍ നിന്ന് പുറത്തുപോകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എന്‍.ഡി.ടി.വി ഇന്ത്യയുടെ (ന്യൂദല്‍ഹി ടെലിവിഷന്‍) സീനിയര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍. സീയില്‍ ചേരാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സീ നെറ്റ്വര്‍ക്കില്‍ ചേരാന്‍ വേണ്ടി താന്‍ എന്‍.ഡി.ടി.വി വിട്ടുവെന്ന വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് രവീഷ് കുമാറിന്റെ വിശദീകരണം.

താന്‍ രാജിവെക്കുമെന്ന വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് അഭിമുഖം നല്‍കാന്‍ തയ്യാറായി എന്ന് പറയുന്നതിന് തുല്യമാണെന്നായിരുന്നു രവീഷ് കുമാറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

‘ബഹുമാനപ്പെട്ട ജനങ്ങളേ,

ഞാന്‍ രാജിവെക്കുന്നുവെന്ന വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി എനിക്ക് അഭിമുഖം നല്‍കാന്‍ തയ്യാറായെന്നും അക്ഷയ് കുമാര്‍ ബോംബെ മാങ്ങകളുമായി എന്റെ ഗേറ്റിന് മുമ്പില്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും പറയുന്നതിന് തുല്യമാണ്,’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള എ.എം.ജി നെറ്റ്വര്‍ക് എന്ന മീഡിയ ഗ്രൂപ്പ്, അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ ഷെയറുകള്‍ വാങ്ങിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങിക്കുമെന്നും 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കും എന്നുമായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്.

ഇതിന് പിന്നാലെയാണ് പ്രസ്താവന തങ്ങളുടെ അറിവോടെയല്ലെന്ന വിശദീകരണവുമായി എന്‍.ഡി.ടി.വി രംഗത്തെത്തിയത്. വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങിക്കുമെന്നും 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കും എന്നുമായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്.

എന്‍.ഡി.ടി.വിയുടെ സ്ഥാപകരായ രാധിക റോയ്, പ്രണോയ് റോയ് എന്നിവരുമായി 2009-2010ല്‍ ഉണ്ടാക്കിയ വായ്പാ കരാറിന്റെ അടിസ്ഥാനത്തിലാണ് വി.സി.പി.എല്ലില്‍ നിന്നും ഇത്തരമൊരു നോട്ടീസ് വന്നതെന്ന് എന്‍.ഡി.ടി.വി തങ്ങളുടെ റെഗുലേറ്ററി ഫയലിങ്ങില്‍ വ്യക്തമാക്കി. എന്നാല്‍ ഈ നടപടി തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

19,90,000 ഇക്വിറ്റി ഷെയറുകള്‍ക്ക് ഷെയറൊന്നിന് പത്ത് രൂപ നിരക്കില്‍ 1.99 കോടി രൂപ ആര്‍.ആര്‍.പി.എച്ചിലേക്ക് മാറ്റിയതായും അറിയിപ്പില്‍ പറയുന്നു.

Content Highlight: ravish kumar replies to his resignation from ndtv news

We use cookies to give you the best possible experience. Learn more