| Saturday, 21st March 2020, 5:46 pm

മാപ്പ്, ഞാനങ്ങനെ പറയരുതായിരുന്നു; ശശി തരൂരിനെതിരായ 'കൊലയാളി' പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്രനിയമമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശശി തരൂര്‍ എം.പിയ്‌ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നിയമമന്ത്രി രവിശങ്കര്‍പ്രസാദ് മാപ്പ് പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ കൊലയാളി എന്ന് വിളിച്ച സംഭവത്തിലാണ് കേന്ദ്രമന്ത്രി നിരുപാധികം മാപ്പ് പറഞ്ഞത്.

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. രവിശങ്കര്‍പ്രസാദിന്റെ പരാമര്‍ശത്തിനെതിരെ ശശി തരൂര്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്ന് കോടതി രവിശങ്കര്‍പ്രസാദിനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു. മേയ് രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കോടതി സമന്‍സും അയച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദ് മാപ്പ് പറഞ്ഞത്.

‘പ്രചരണത്തിന്റെ ചൂട് പിടിച്ച സമയത്ത് ഞാന്‍ താങ്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായ വിവരത്തിന്റെയും ശരിയായ അന്വേഷണമില്ലാതെയുമായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നു. ആയതിനാല്‍ പരാമര്‍ശം പിന്‍വലിച്ച് താങ്കളോട് മിരുപാധികം മാപ്പ് പറയുന്നു’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കേന്ദ്രമന്ത്രി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശശി തരൂര്‍ എം.പി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more