| Wednesday, 6th December 2023, 5:05 pm

ടി-ട്വന്റി റാങ്കിങ്ങില്‍ റാഷിദ് ഖാനെ മറികടന്ന് രവി ബിഷ്‌ണോയിക്ക് ഒന്നാം സ്ഥാനം

സ്പോര്‍ട്സ് ഡെസ്‌ക്

ഏറ്റവും പുതിയ ഐ.സി.സി റാങ്കിങ് അപ്‌ഡേറ്റുകളില്‍ ഇന്ത്യയുടെ സ്പിന്നര്‍ രവി ബിഷ്‌ണോയി അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനെ പിന്തള്ളി ടി-ട്വന്റി ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. 2023 ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയുമായി നടന്ന അഞ്ച് ടി-ട്വന്റി മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ബിഷ്‌ണോയി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 4-1 പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദ സീരീസ് അവാര്‍ഡും ബിഷ്‌ണോയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞു. ഓസീസിനെതിരായ മത്സരത്തിലെ മികച്ച പോയിന്റ് നിലവാരമാണ് റാഷിദ് ഖാനെ പിന്തള്ളി ഒന്നാം നമ്പര്‍ ടി-ട്വന്റി ബൗളര്‍ എന്ന ലേബലില്‍ ബിഷ്‌ണോയിക്ക് എത്താന്‍ സാധിച്ചത്. 699 പോയിന്റുകളാണ് ബിഷ്‌ണോയ് സ്വന്തമാക്കിയത് എങ്കില്‍ റാഷിദ് ഖാന്‍ 692 പോയിന്റുകളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 21 ടി-ട്വന്റിയില്‍ കളിച്ച് 34 വിക്കറ്റുകളാണ് ഈ ഇരുപത്തിമൂന്ന് കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്.

2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനുവേണ്ടി മികച്ച പ്രകടനമാണ് റാഷിദ് ഖാന്‍ നടത്തിയത്. ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെയും ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തറ പറ്റിച്ച് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച പ്രകടനത്തില്‍ റാഷിദ് ഖാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 11 വിക്കറ്റുകള്‍ ആണ് 2023 ഏകദിന ലോകകപ്പില്‍ റാഷിദ് ഖാന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

2024ല്‍ വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലും നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ രവി ബിഷ്‌ണോയി തന്റെ മികച്ച പ്രകടനത്തിന്റെ മികവില്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഡിസംബര്‍ 10 മുതല്‍ ആരംഭിക്കുന്ന മൂന്ന് ടി-ട്വന്റി ഐ മത്സരങ്ങളില്‍ രവി ബിഷ്‌ണോയി ഇടം നേടിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവിന്റെ കന്നി ക്യാപ്റ്റന്‍സിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പര സ്വന്തമാക്കിയപ്പോള്‍ 855 റണ്‍സുമായി ബാറ്റര്‍ മാരില്‍ ഒന്നാം സ്ഥാനത്ത് സൂര്യയും മികവ് പുലര്‍ത്തുന്നുണ്ട്.

സൗത്ത് ആഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടി ട്വന്റി പരമ്പരയിലും സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്.

Content Highlight: Ravi Bishnoi overtakes Rashid Khan to top T20I rankings

We use cookies to give you the best possible experience. Learn more