| Thursday, 17th November 2022, 11:26 pm

രാജ്യസ്‌നേഹമെന്ന് കേട്ടാല്‍ പുളകിതനാവുന്ന രാജ്യസ്‌നേഹി; മേ ഹൂം മൂസയിലെ രവീന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാട്ടുകാരും വീട്ടുകാരും മരിച്ചെന്ന് കരുതിയിരുന്ന പട്ടാളക്കാരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നു. വളരെ വ്യത്യസ്തമായ ആശയവുമായാണ് സംവിധായകന്‍ ജിബു ജേക്കബ് എത്തിയത്. മലപ്പുറത്തെ സാധാരണ മുസ്‌ലിമായി സുരേഷ് ഗോപി എത്തുന്നതും പ്രേക്ഷകര്‍ക്ക് പുതുമയായി.

ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് മേജര്‍ രവി അവതരിപ്പിക്കുന്ന ഡി.എസ്.സി ഓഫീസര്‍ രവീന്ദ്രന്‍. ഇദ്ദേഹം ഒരു വിരമിച്ച പട്ടാളക്കാരനാണ്, കടുത്ത രാജ്യസ്‌നേഹി. 19 വര്‍ഷം പാകിസ്ഥാനിലെ ജയിലില്‍ കിടന്നിട്ടാണ് മൂസ തിരിച്ച് ഇന്ത്യയിലേക്ക് വരുന്നത്.

രവീന്ദ്രന്റെ ഓഫീസിലെത്തി താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മൂസ വിവരിക്കുന്നുണ്ട്. ആ ദുരിതങ്ങള്‍ക്കിടയിലും ഹിന്ദുസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ പെരുവിരലില്‍ നിന്നും ഇരച്ചുകയറുന്ന രാജ്യസ്‌നേഹം മൂസ വികാരാധീനനായി പറയുന്നുണ്ട്. മൂസ രാജ്യസ്‌നേഹത്തെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തെക്കാള്‍ പുളകിതനാവുന്നത് മേജര്‍ രവിയുടെ രവീന്ദ്രനാണ്. മേജര്‍ രവിയുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും ഇത് വ്യക്തമാകും.

മൂസയിലെ രാജ്യസ്‌നേഹിയെ കണ്ട് പുളകിതനാവുന്ന രവീന്ദ്രന്‍ പിന്നീട് അയാള്‍ ചാരനാണോയെന്നും സംശയിക്കുന്നുണ്ട്. ആ സംശയങ്ങളെല്ലാം സഹപ്രവര്‍ത്തകരോട് പറഞ്ഞതിന് ശേഷം മറിച്ച് അങ്ങനെയല്ലെങ്കില്‍ മൂസക്ക് ലഭിക്കേണ്ട അംഗീകാരങ്ങള്‍ പറഞ്ഞ് അയാളെ വാനോളം പുകഴ്ത്തുന്നുമുണ്ട് രവീന്ദ്രന്‍.

ഇതിന് മുമ്പ് വന്ന ചിത്രങ്ങളിലേതുപോലെയുള്ള മാനറിസങ്ങള്‍ തന്നെയാണ് മേ ഹൂം മൂസയിലും മേജര്‍ രവി ആവര്‍ത്തിക്കുന്നത്. വിരമിച്ച പട്ടാളക്കാരനായി വന്ന മേജര്‍ രവി ഇംഗ്ലീഷും മലയാളവും കൂട്ടികലര്‍ത്തിയ ഡയലോഗുകളുമാണ് ചിത്രത്തില്‍ പറയുന്നത്.

മലപ്പുറം മുസ്‌ലിമായി മികച്ച പെര്‍ഫോമന്‍സായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. അതേസമയം ചിത്രത്തിലെ റേപ് ജോക്കും ഇസ്‌ലാമോഫോബിക് ഡയലോഗുകളും കല്ലുകടിയാവുന്നുണ്ട്.

Content Highlight: Raveendran in Mein Hum Musa by major ravi is a patriot who gets excited when he hears patriotism

We use cookies to give you the best possible experience. Learn more