| Friday, 14th October 2022, 4:51 pm

എം.എല്‍.എയെക്കുറിച്ച് വിവരമില്ലെന്ന് പാര്‍ട്ടിയുടെ ഉന്നതനേതാവ് പറയുന്നത് ഗൗരവമുള്ളത്; ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത് നന്നാവും: രശ്മിത രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെക്കുറിച്ച് വിവരമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അറിയിച്ചതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി അഡ്വ. രശ്മിത രാമചന്ദ്രന്‍.

ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എയെക്കുറിച്ച് വിവരമില്ലെന്ന് പാര്‍ട്ടിയുടെ ഉന്നതനേതാവ് പറയുന്നത് ഗൗരവമുള്ള കാര്യമാണെന്നും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നത് നന്നാവുമെന്നും രശ്മിത പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘ജനങ്ങള്‍ തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ച ഒരു ജനപ്രതിനിധിയെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്ന് പറയുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ഉന്നതനായ നേതാവാണ്! ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്ത ആണിത്. പ്രിയ ജനപ്രതിനിധിക്ക് എന്തെങ്കിലും അപകടം സംഭവിച്ചുകാണുമോ എന്ന് ആശങ്ക തോന്നിയാലും സ്വാഭാവികം(അദ്ദേഹത്തിന് നന്മ മാത്രം സംഭവിക്കട്ടെ ! ഭൂമിയില്‍ സന്മനസ് ഉള്ളവര്‍ക്ക് സമാധാനം!)

പണ്ട് കശ്മീരില്‍ യൂസുഫ് തരിഗാമി എന്ന സി.പി.ഐ.എമ്മി ന്റെ പ്രിയപ്പെട്ട എം.എല്‍.എ രാഷ്ട്രീയ കാരണങ്ങളാല്‍ തടങ്കലിലായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറം ലോകത്തിന് ലഭിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത് സ്വന്തം എം.എല്‍.എയെ കാണാന്‍ പോയിരുന്നു. അനുകരിക്കാന്‍ പറ്റുന്ന മാതൃക തന്നെയാണ് ഇത്,’ രശ്മിത രാമചന്ദ്രന്‍ എഴുതി.

എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അദ്ദേഹം എത്രയും പെട്ടെന്ന് കെ.പി.സി.സിയുമായി ബന്ധപ്പെടണമെന്നുമായിരുന്നു വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നത്. വിശദീകരണം ബോധിപ്പിക്കാന്‍ എല്‍ദോസ് ഇവിടെ വേണ്ടേ എന്നായിരുന്നു കെ. സുധാകരന്‍ പറഞ്ഞിരുന്നത്.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയുണ്ട്. ഇതുസംബന്ധിച്ച് സാക്ഷിക്ക് എല്‍ദോസ് അയച്ച വാട്സാപ്പ് സന്ദേശം പുറത്തായിട്ടുണ്ട്.

‘ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി തരും. എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിന് വേണ്ടിയുള്ള കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കുക. ഞാന്‍ അതിജീവിക്കും. കര്‍ത്താവ് എന്റെ കൂടെയുണ്ടാകും,’ ഇങ്ങനെയാണ് സന്ദേശത്തില്‍ പറയുന്നത്.

CONTENT HIGHLIGHTS:  Rasmitha Ramachandran says It is serious that the top leader of the party says that he has no information about the MLA

We use cookies to give you the best possible experience. Learn more