| Friday, 5th February 2021, 6:59 pm

വെടി വെയ്ക്കുകയോ ജയിലിലടയ്ക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ, പക്ഷേ പിന്മാറില്ല; യു.പി സര്‍ക്കാരിന്റെ വിരട്ടലിന് രാഷ്ട്രീയ ലോക് ദളിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മഹാ പഞ്ചായത്തിന് അനുമതി നിഷേധിച്ച യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ മഹാ പഞ്ചായത്തിന്റെ സംഘാടകരായ രാഷ്ട്രീയ ലോക്ദള്‍.

അധികൃതരുടെ നിര്‍ദ്ദേശം തങ്ങളെ പിന്തിരിപ്പിക്കാന്‍ പോകുന്നില്ലെന്ന് രാഷ്ട്രീയ ലോക്ദള്‍ നേതാവ് സുനില്‍ റോഹ്താ പറഞ്ഞു.
പൊലീസിന് വേണമെങ്കില്‍ വെടിവെക്കുകയോ ജയിലടയ്ക്കുകയോ ചെയ്യാമെന്നും പക്ഷേ തങ്ങള്‍ തീരുമാനിച്ച പരിപാടി മാറ്റില്ലെന്നും റോഹ്ത പറഞ്ഞു.

” അവര്‍ക്ക് (പൊലീസ്) ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാനോ ജയിലില്‍ അടയ്ക്കാനോ സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഞങ്ങള്‍ മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉപേക്ഷിക്കാന്‍ പോകുന്നില്ല,” സുനില്‍ റോഹ്ത ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കര്‍ഷകര്‍ക്ക് മഹാപഞ്ചായത്ത് നടത്താന്‍ യു.പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അഞ്ചാം വട്ട മഹാ പഞ്ചായത്തിനാണ് ഷംലി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്.

റിപബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകര്‍ അച്ചടക്കമില്ലാതെ പെരുമാറിയെന്നും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. കര്‍ഷകര്‍ യോഗം ചേരാതിരിക്കാന്‍ ഫെബ്രുവരി 4 മുതല്‍ ഏപ്രില്‍ 3 വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ യു.പി സര്‍ക്കാര്‍ സമര സ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും തടസ്സപ്പെടുത്തിയപ്പോള്‍ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ബി.ജെ.പിക്ക് വലിയ സ്വാധീനമുള്ള മുസാഫര്‍ നഗറില്‍ കര്‍ഷകര്‍ നടത്തിയ മഹാപഞ്ചായത്തില്‍ ജാട്ട് സമുദായത്തില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തതും പിന്തുണച്ചതും ബി.ജെ.പി വലിയ വെല്ലുവിളിയായിരുന്നു.

ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പശ്ചിമ യു.പിയിലെ 10 ജില്ലകളില്‍ നിന്നും മുസഫര്‍ നഗറിലേക്ക് കര്‍ഷകര്‍ക്ക് പിന്തുണയുമായി ആളുകള്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rashtriya Lok Dal, the organiser of the mahapanchayat, asserted the denial is not going to deter the participants

We use cookies to give you the best possible experience. Learn more