| Thursday, 11th August 2022, 8:02 am

അഫ്രീന് വേണ്ടി നടത്തിയത് രണ്ട് വര്‍ഷത്തെ പരിശ്രമം; കഥാപാത്രമാവാന്‍ ബുദ്ധിമുട്ടി: രശ്മിക മന്ദാന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സീതാ രാമം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. റാമും സീതയും തമ്മിലുള്ള പ്രണയ കഥ 2022ല്‍ റിലീസ് ചെയ്ത ഏറ്റവും മികച്ച തെലുങ്ക് സിനിമകളിലൊന്നാണെന്ന് ആരാധകര്‍ പ്രശംസിക്കുന്നു.

സീതാ രാമത്തിന്റെ വിജയം തനിക്ക് വലിയ സന്തോഷമാണ് നല്‍കുന്നതെന്ന് പറയുകയാണ് രശ്മിക മന്ദാന. മുഴുവന്‍ ടീമിന്റെയും ഡെഡിക്കേഷനാണ് സിനിമയുടെ വിജയത്തിന് പിന്നിലെന്നും എച്ച്.എം.ടി.വി ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.

‘അഫ്രീന്‍ എന്ന കഥാപാത്രത്തിലേക്ക് എത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമാണ് അത്. സീതാ രാമത്തോടെ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെ ഇനിയും ചെയ്യാനുള്ള ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്,’ രശ്മിക പറഞ്ഞു.

തനിക്ക് സ്‌പോര്‍ട്‌സ് ബയോപിക്കുകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും രശ്മിക പറഞ്ഞു. സീതാ രാമത്തിന്റെ സംവിധായകനായ ഹനു രാഘവപുടി വളരെ പാഷനേറ്റായിട്ടുള്ള സംവിധായകനാണെന്നും അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സിനിമകളും വലിയ വിജയമായി തീരട്ടെയെന്നും രശ്മിക ആശംസിച്ചു.

അഫ്രീന്‍ എന്ന കഥാപാത്രത്തിനായി രണ്ട് വര്‍ഷത്തെ പരിശ്രമമാണ് രശ്മിക നടത്തിയത്. താരത്തിന്റെ പ്രകടനത്തിന് കയ്യടികള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം സീതാ രാമത്തെ പ്രശംസിച്ച് തെലുങ്ക് താരം സായ് ധരം തേജ് രംഗത്തെത്തിയിരുന്നു. ഇത്രയും മനോഹരമായ സിനിമ ഒരുക്കിയതിന് സീതാ രാമം ടീമിനെ വെറുക്കുന്നു എന്നാണ് സായ് ധരം തേജ് സോഷ്യല്‍ മീഡിയില്‍ കുറിച്ചത്. ഓരോ ഫ്രെയ്മിലും മാജിക് ഒരുക്കിയതിന് ഹനു രാഘവപ്പുടിയെ വെറുക്കുന്നുവെന്നും നടനെന്ന നിലയില്‍ ആരാധനയോടെ നോക്കി കാണാന്‍ പ്രേരിപ്പിച്ച ദുല്‍ഖറിനെ വെറുക്കുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.

ക്ലാസിക് ചിത്രമാണ് സീതാ രാമമെന്നും ഒരിക്കലും മിസ്സാക്കരുതെന്നുമാണ് നാനി അഭിപ്രായപ്പെട്ടത്. അതേസമയം പ്രദര്‍ശനാനുമതി ലഭിച്ചതോടെ സീതാ രാമം യു.എ.ഇയില്‍ വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്.

Content Highlight: Rashmika Mandanna says that the success of Sita Ramam gives her great happiness

Latest Stories

We use cookies to give you the best possible experience. Learn more