| Monday, 13th February 2023, 2:08 pm

ഞാന്‍ പറഞ്ഞതിന്റെ ഷോട്ട് വീഡിയോകള്‍ കണ്ട് എന്നെ തെറ്റിദ്ധരിച്ചു, മുഴുവനായിട്ടുള്ള വീഡിയോ കണ്ടിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു: രശ്മിക മന്ദാന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് നേരെയുണ്ടാകുന്ന വിവാദങ്ങളോട് പ്രതികരിക്കുകയാണ് നടി രശ്മിക മന്ദാന. താന്‍ പറയുന്ന കാര്യങ്ങള്‍ ആളുകള്‍ വേറെ രീതിയിലാണ് മനസിലാക്കുന്നതെന്നും താന്‍ ഒരുപാട് സംസാരിക്കാറുള്ള വ്യക്തിയാണെന്നും അത് തനിക്ക് വിനയാകാറുണ്ടെന്നും രശ്മിക പറഞ്ഞു.

അടുത്തിടെ താന്‍ വിമര്‍ശിക്കപ്പെട്ട ഒരു സ്റ്റേറ്റ്‌മെന്റിനെക്കുറിച്ചും താരം സംസാരിച്ചു. താന്‍ സംസാരിക്കുന്ന വീഡിയോയുടെ ചെറിയ കട്ടുകള്‍ കണ്ടിട്ടാണ് ആളുകള്‍ വിമര്‍ശിച്ചതെന്നും മുഴുവന്‍ വീഡിയോ കണ്ടിരുന്നെങ്കില്‍ തന്നെ തെറ്റിദ്ധരിക്കില്ലായിരുന്നുവെന്നും രശ്മിക പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്നോട് ആരെങ്കിലും രണ്ട് മാര്‍ക്കിന് ചോദ്യം ചോദിച്ചാല്‍ ഞാന്‍ അവരോട് അഞ്ചുമാര്‍ക്കിനുള്ള ഉത്തരം പറയും. എന്നെ തന്നെ ഞാന്‍ വിലയിരുത്തുമ്പോള്‍ മനസിലാവുന്ന ഒരു പ്രശ്‌നമാണത്.

ഞാന്‍ പറയുന്ന പലതും വേറെ രീതിയിലാണ് ആളുകള്‍ മനസിലാക്കുന്നത്. ഞാന്‍ ഉദ്ദേശിക്കുന്നതിന്റെ വിപരീതമായിട്ടാണ് പലപ്പോഴും സംഭവിക്കാറുള്ളത്. പിന്നീട് ഇത്തരം വിമര്‍ശനങ്ങള്‍ കാണുമ്പോഴാണ് ഞാന്‍ അതല്ലല്ലോ ഉദ്ദേശിച്ചതെന്ന് ചിന്തിക്കുന്നത്.

അതിന് ഉദാഹരണമായിട്ട് എനിക്ക് പറയാനുള്ളത് അടുത്തിടെ സ്റ്റേജില്‍ വെച്ച് നടന്ന ഒരു സംഭവമാണ്. ഒരുപാട് ബോളിവുഡ് റൊമാന്റിക് സോങുകള്‍ ഉണ്ട്. സൗത്തില്‍ മാസ് നമ്പര്‍ ആയിട്ടുള്ളത് അതാണ്, ഇതാണ് എന്നൊക്കെ സ്റ്റേജില്‍ വെച്ച് ഞാന്‍ പറഞ്ഞു.

പക്ഷെ ആളുകള്‍ കാണുന്നത് അതിന്റെ ചെറിയ കട്ടുകളാണ്. സൗത്തില്‍ മാസ് നമ്പര്‍ പാട്ടുകള്‍ മാത്രമെയുള്ളു എന്ന രീതിയില്‍ ഞാന്‍ പറഞ്ഞതിനെ പലരും വ്യാഖിനിച്ചു. സൗത്തില്‍ ഒരുപാട് പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ തന്നെ മനോഹരമായ ഒരുപാട് പാട്ടുകളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സൗത്തില്‍ മാസ് നമ്പര്‍ സോങുകള്‍ മാത്രമാണ് ഉള്ളതെന്ന് എനിക്ക് പറയേണ്ട അവശ്യമില്ല.

എല്ലാവരും ഞാന്‍ പറഞ്ഞതിന്റെ ചെറിയൊരു ഭാഗം മാത്രമെ കേട്ടിട്ടുള്ളു. മുഴുവനായിട്ടുള്ള വീഡിയോ കണ്ടിരുന്നെങ്കില്‍ ആരും തെറ്റിദ്ധരിക്കില്ലായിരുന്നു. നാല് ഇന്‍ഡസ്ട്രികളില്‍ മാറി മാറി അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരത്തില്‍ വിചാരിക്കുന്നതെന്ന് എനിക്ക് അറിയില്ല,” രശ്മിക പറഞ്ഞു.

content highlight: rashmika mandana about controversy

We use cookies to give you the best possible experience. Learn more