| Tuesday, 13th July 2021, 2:21 pm

ഞാന്‍ റാഷ്ഫോര്‍ഡ്, 23 വയസ്സുള്ള കറുത്തവന്‍, എന്റെ അസ്തിത്വത്തില്‍ അഭിമാനിക്കുന്നു; വംശീയ അധിക്ഷേപത്തില്‍ താരത്തന്റെ പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: യൂറോ കപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം തനിക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തില്‍ പ്രതികരിച്ച് ഇംഗ്ലണ്ട് ഫുട്ബോള്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഫൈനലിലെ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി പാഴാക്കിയതില്‍ ആരാധകരോട് മാപ്പുചോദിച്ച റാഷ്ഫോര്‍ഡ് 23 വയസ്സുള്ള കറുത്തവനാണ് താനെന്നും തന്റെ അസ്തിത്വത്തില്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

നമ്മള്‍ ഉണ്ടാക്കിയ സഹോദരബന്ധം തകര്‍ക്കാനാകാത്തതാണ്. നിങ്ങളുടെ വിജയമാണ് എന്റെ വിജയം. നിങ്ങളുടെ പരാജയം എന്റേതുമാണ്. വിമര്‍ശനങ്ങളെ ഞാന്‍ സ്വീകരിക്കുന്നു. എന്റെ പെനാല്‍റ്റി പുറത്തുപോയതില്‍ മാപ്പ് ചോദിക്കുന്നെന്നും റാഷ്ഫോര്‍ഡ് ആരാധകരോട് പറഞ്ഞു.

‘എന്നാല്‍ ഞാന്‍ എവിടെ നിന്ന് വരുന്നു എന്നതില്‍ എനിക്ക് ആത്മവശ്വാസക്കുറവില്ല. ഞാന്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ്. ദക്ഷിണ മാഞ്ചസ്റ്ററിലെ വിതിങ്ടണില്‍ നിന്നുള്ള 23 വയസ്സുള്ള ഒരു കറുത്തവന്‍,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സമയത്ത് വികാരങ്ങള്‍ എങ്ങനെ വാക്കുകളായി പകര്‍ത്തണമെന്ന് എനിക്കറിയില്ല. ഇംഗ്ലണ്ടിന് ബുദ്ധിമുട്ടേറിയ സീസണായിരുന്നു കഴിഞ്ഞത്. ഷൂട്ടൗട്ടില്‍ എടുത്ത കിക്ക് പുറത്തുപോകണമെന്ന് ഞാന്‍ ആഗ്രഹിച്ചതല്ല. ഉറക്കത്തില്‍ പോലും പെനാല്‍റ്റി സ്‌കോര്‍ ചെയ്യുന്ന ആളാണ് ഞാന്‍. എന്തുകൊണ്ട് അന്ന് പുറത്തുപോയി എന്നത് അറിയില്ല. ആ നിമിഷം വിവരിക്കാന്‍ കഴിയുന്നില്ല. 56 വര്‍ഷത്തിന് ശേഷമായിരുന്ന ഫൈനനലായിരുന്നു കഴിഞ്ഞത്. അത് ചരിത്രമായിരുന്നു. 5 ല്‍ ഒരു കിക്ക്. എനിക്കിപ്പോള്‍ മാപ്പുപറയാനേ നിവൃത്തിയുള്ളു, റാഷ്ഫോര്‍ഡ് കുറിച്ചു.

ഇറ്റലിക്കെതിരെയുള്ള ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി കിക്കുകള്‍ പാഴാക്കിയ മാര്‍ക്കസ് റാഷ്ഫഡ്, ജെഡന്‍ സാഞ്ചോ, ബുക്കായോ സാക എന്നിവരെയാണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ ആരാധകര്‍ വന്‍ തോതില്‍ ട്രോളുകള്‍ പ്രചരിപ്പിച്ചത്. തോല്‍വിക്കു പിന്നാലെ ആരാധകര്‍ ലണ്ടനില്‍ തമ്മിലടിക്കുകയും വ്യാപക ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.

താരങ്ങളെ അധിക്ഷേപിച്ച നടപടിയില്‍ കുറ്റപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനും പ്രസ്താവനയിറക്കിയിരുന്നു.കളിക്കാര്‍ക്ക് മോശം അനുഭവം നേരിട്ടത് അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Rashford responds to racist abuse & opens up on Euro 2020 final penalty miss

We use cookies to give you the best possible experience. Learn more