| Monday, 25th March 2024, 8:37 pm

കാഴ്ചയുടെ തമിഴിനായി ബ്ലെസി സാര്‍ ആ സൂപ്പര്‍താരത്തെ കണ്ടു; തന്മാത്രക്കും പളുങ്കിനും ശേഷം ചെയ്യാനായിരുന്നു പ്ലാന്‍: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ എല്ലാവര്‍ക്കും സുപരിചിതനാണ് രഞ്ജിത്ത് അമ്പാടി. ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്

രഞ്ജിത്ത് അമ്പാടി. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലാണ് രഞ്ജിത്ത് സ്വതന്ത്ര മേക്കപ്പ് ആര്‍ട്ടിസ്റ്റായി രംഗത്തെത്തുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളികള്‍ ഇന്ന് ഏറെ കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്.

ബ്ലെസി കാഴ്ച സിനിമയുടെ തമിഴ് ചെയ്യാനായി നടന്‍ വിക്രമിനെ കാണാന്‍ പോയതിനെ കുറിച്ച് പറയുകയാണ് രഞ്ജിത്ത്. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബ്ലെസി സാറിന്റെ മനസില്‍ ആടുജീവിതത്തിലെ നായകനായി ആദ്യം തൊട്ടേ പൃഥ്വി തന്നെയായിരുന്നു. രാജുവിന് അപ്പോള്‍ തന്നെ രണ്ട് മൂന്ന് വര്‍ഷങ്ങളിലേക്കുള്ള പ്രൊജക്റ്റുകള്‍ ഉണ്ടായിരുന്നു. അതൊക്കെ തീര്‍ത്തിട്ടേ ആടുജീവിതം ചെയ്യാന്‍ കഴിയുള്ളു.

ഈ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയാല്‍ പിന്നെ ആറ് മാസത്തേക്കോ നാല് മാസത്തേക്കോ ഗ്യാപ്പില്‍ രണ്ട് ഷെഡ്യൂള്‍ ഇട്ടാലെ മറ്റൊരു സിനിമക്ക് വേണ്ടി പോകാന്‍ കഴിയുള്ളൂ. മൊത്തം ഒന്നര വര്‍ഷത്തെ പ്ലാനിങ് ആയിരുന്നു ഉണ്ടായിരുന്നത്.

2012ല്‍ ലൊക്കേഷന്റെ കാര്യങ്ങളും മറ്റുമായി സിനിമയുടെ ഷൂട്ടിങ്ങ് നടക്കാതെ പോയി. ബ്ലെസി സാര്‍ അപ്പോള്‍ വേറെ പ്രൊജക്റ്റ് തുടങ്ങാനുള്ള പ്ലാനില്‍ ആയിരുന്നു. വിക്രം സാറുമായിട്ടൊക്കെ ബ്ലെസി സാറിന് നല്ല കണക്ഷന്‍ ഉണ്ടായിരുന്നു. കാഴ്ചയുടെ തമിഴ് ചെയ്യാന്‍ വേണ്ടി മുമ്പ് ആലോചനയുണ്ടായിരുന്നു.

തന്മാത്രയും പളുങ്കുമൊക്കെ കഴിഞ്ഞ് അത് ചെയ്യാമെന്ന പ്ലാനിലായിരുന്നു സാര്‍. അതുകൊണ്ട് വിക്രം സാറുമായി നല്ല കോണ്ടാക്ട് ഉണ്ടായിരുന്നു. ആടുജീവിതത്തിനായി വിക്രം സാറിനോട് സംസാരിച്ചത് അങ്ങനെയായിരുന്നു. ആ സമയത്ത് സൂര്യ ഉള്‍പെടെയുള്ള രണ്ടുമൂന്നുപേരോട് അദ്ദേഹം സംസാരിച്ചിരുന്നു,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.


Content Highlight: Ranjith Ambadi Talks About Blessy And Chiyaan Vikram

We use cookies to give you the best possible experience. Learn more