| Friday, 1st December 2023, 9:22 pm

അവിടെ എത്തിയപ്പോഴാണ് രാജുവിന് മാത്രമല്ല വേറേ പലർക്കും അങ്ങനെ ചെയ്യണമെന്ന് അറിയുന്നത്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യൻ സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ. കെ.ജി.എഫ് എന്ന വമ്പൻ വിജയ ചിത്രത്തിനുശേഷം പ്രഭാസുമൊത്ത് പ്രശാന്ത് ഒരുക്കുന്ന ചിത്രത്തിൽ മലയാളികളുടെ സ്വന്തം പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ എല്ലാ അപ്ഡേഷൻസിനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിലെ പൃഥ്വിരാജിന്റെ ഗെറ്റപ്പ് തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജിന്റെ ലുക്കിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് മാനും മലയാളിയുമായ രഞ്ജിത്ത് അമ്പാടി.

ആടുജീവിതം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് പൃഥ്വിരാജാണ് തന്നോട് സലാറിന്റെ കാര്യം പറയുന്നതെന്നും താൻ തയ്യാറാക്കിയ ക്യാരക്ടർ സ്കെച്ചുകൾ ഒരു മാറ്റവും ഇല്ലാതെ അവർ തെരഞ്ഞെടുത്തെന്നും അദ്ദേഹം പറയുന്നു. സംവിധായകൻ പ്രശാന്ത് നീലിന്റെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് അദ്ദേഹം പറഞ്ഞു.

‘ആടുജീവിതത്തിന്റെ ലൊക്കേഷനിൽ വച്ചാണ് രാജു എന്നോട് സലാറിന്റെ കാര്യം പറയുന്നത്. ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂൾ നടക്കുന്നതിനിടയിൽ രാജു എന്നോട് ചോദിച്ചു അടുത്ത സിനിമ ഏതാണെന്ന്. ആടുജീവിതം കഴിഞ്ഞിട്ടെ വേറെന്തും തീരുമാനിക്കുള്ളു എന്ന നിലയിൽ ആയിരുന്നു ഞാൻ. രാജു എന്നോട് അടുത്തമാസം സലാറിനു വേണ്ടി രണ്ട് ലുക്കുകൾ ചെയ്തു നോക്കുമോ എന്ന് ചോദിച്ചു. ഞാൻ ഓക്കേ ആയിരുന്നു. അവർ വിളിക്കുമെന്ന് രാജു പറഞ്ഞു.

ഹോംബാലയും പ്രശാന്ത് നീലും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഞാൻ വലിയ ആകാംക്ഷയിലായിരുന്നു. ആടുജീവിതം കഴിഞ്ഞാൽ അടുത്തതും ഒരു വലിയ സിനിമ എന്ന ചിന്തയാണ് എനിക്ക്. അവർ പറയുന്ന ഒരു ഗെറ്റപ്പനുസരിച്ച് രാജുവിനു വേണ്ടി ഞാൻ ഒരു സ്കെച്ച് ചെയ്യിപ്പിച്ചു. ആ ലുക്ക് ഞാൻ സലാറിന്റെ അസോസിയേറ്റിന് അയച്ചു കൊടുത്തു. അതിനു മുൻപ് തന്നെ ഞാൻ രാജുവിന് ഫോട്ടോ അയച്ചു കൊടുത്തിരുന്നു. രാജുവിന് അത് ഓക്കെയായിരുന്നു.

പക്ഷേ പ്രശാന്തിന്റെ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ആ ഗെറ്റപ്പിൽ ചെറിയൊരു മാറ്റം പോലും ഇല്ലാതെ അത് അങ്ങനെ തന്നെ കിട്ടണം എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. വളരെ പെട്ടെന്ന് തന്നെ അവർ ഒരു ലുക്ക്‌ ടെസ്റ്റും ഫോട്ടോഷൂട്ടും പ്ലാൻ ചെയ്തു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തുന്നത്.

അവിടെ ചെന്നപ്പോഴാണ് പൃഥ്വിരാജിന് മാത്രമല്ല വേറെ പലർക്കും അങ്ങനെ ചെയ്തുകൊടുക്കാൻ ഉണ്ടെന്നറിയുന്നത്. പ്രശാന്ത് നീലൊക്കെ നമ്മളോട് പെരുമാറുന്നത് കണ്ടാൽ അത്ഭുതം തോന്നും.

മറ്റുള്ളവർക്കും ഇതൊന്നു ചെയ്തു കൊടുക്കുമോ എന്നെല്ലാം അദ്ദേഹം റിക്വസ്റ്റ് ചെയ്യുകയായിരുന്നു എന്നോട്,’രഞ്ജിത്ത് അമ്പാടി പറയുന്നു.

Content Highlight: Ranjith Ambadi Talk About Look Of Prithviraj In Salaar Movie

We use cookies to give you the best possible experience. Learn more