| Friday, 29th March 2024, 3:36 pm

രാജു ഉള്ളം കൈകൊണ്ട് ഫോൺ നോക്കുകയാണ്; സ്‌ക്രീനിൽ വിരൽ കൊണ്ട് തൊടാൻ കഴിയുന്നില്ല: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ മേക്കോവറിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. പൃഥ്വിരാജ് ഡയറ്റിൽ ആയിരുന്നെന്നും ഭക്ഷണം കഴിക്കില്ലെന്നും വെള്ളം മാത്രമേ കുടിച്ചിരുന്നുള്ളു എന്നും രഞ്ജിത്ത് പറഞ്ഞു. അറബികളുടെ വലിയൊരു ഡ്രെസ്, കാലിൽ ബൂട്ട്, വിഗ്, മൂന്നാല് പീസ് താടി, ജഡപിടിച്ച മുടി, മുറിപ്പാട്, തുടങ്ങി ഒരുപാട് വർക്കുകൾ പൃഥ്വിരാജിന്റെ മേക്കോവറിനായി നടത്തിയിട്ടുണ്ടെന്ന് രഞ്ജിത്ത് അമ്പാടി പറഞ്ഞു. നഖം ഉള്ളത് കൊണ്ട് മൊബൈലിൽ ടച്ച് ചെയ്യാൻ കഴിഞ്ഞില്ലെന്നും ഉള്ളം കൈകൊണ്ടാണ് നോക്കുന്നതെന്നും രഞ്ജിത്ത് അമ്പാടി റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.

‘ഒന്നാമത്തെ കാര്യം രാജു ഡയറ്റിങ് ആണ്. ഭക്ഷണം കഴിക്കില്ല. വെള്ളം എന്തെങ്കിലും കുടിക്കുകയുള്ളൂ. അറബികളുടെ വലിയൊരു ഡ്രസ്സ് ആണ് ധരിച്ചത്, കാലിൽ വലിയ ബൂട്ട് ഉണ്ട്. വിഗ് ഉണ്ട്, താടിയുണ്ട്. മൂന്നാല് പീസ് താടിയുണ്ട്. ജഡ പോലുള്ള മുടിയാണ്. അത് നമ്മുടെ ശരീരത്തിൽ തട്ടിയാൽ തന്നെ ഇറിറ്റേഷൻ ആവും. പല്ലുണ്ട്, അതിന്റെ കൂടെ സ്കിൻ മൊത്തം ടാൻ ചെയ്തിട്ടുണ്ട്. മുറിപ്പാടുകൾ ഉണ്ട് അങ്ങനെ ഒരുപാട് വർക്കുണ്ട്. ഇതെല്ലാം വെച്ചിട്ടാണ് രാജു ഇരിക്കുന്നത്.

അവിടെ കാരവൻ ഒന്നുമില്ല. മരുഭൂമിയിൽ തന്നെ ഒരു ഷെഡ്ഡ് കെട്ടിയിട്ടിരിക്കുകയാണ്. രാജുവിന് മൊബൈൽ പോലും തുറക്കാൻ പറ്റില്ല. ഞാൻ നോക്കിയപ്പോൾ ലൊക്കേഷൻ ഇരുന്നിട്ട് ഉള്ളം കൈ കൊണ്ടാണ് സ്ക്രോൾ ചെയ്യുന്നത്. നഖം ഉള്ളതുകൊണ്ട് ടച്ച് ചെയ്യാൻ പറ്റുന്നില്ല. ഇത് ഇടക്കിടക്ക് ഒട്ടിക്കാനും ബുദ്ധിമുട്ടാണ്.

അതിനുശേഷം ഒന്ന് രണ്ട് വിരൽ മാത്രം ഊരി വെച്ചിട്ട് മൊബൈൽ ഒക്കെ വർക്ക് ചെയ്തു. ഷോട്ടിന്റെ സമയത്ത് അത് മാത്രം വെക്കും. അപ്പോൾ അത്ര സമയം എടുക്കില്ല. നഖം ഉള്ളതുകൊണ്ട് പുള്ളിക്ക് പല്ല് വെയ്ക്കാൻ പറ്റില്ല. ഇങ്ങനെയുള്ള പല്ല് അവർ സ്വന്തമായിട്ട് ക്ലിപ്പ് ചെയ്യണം.

അത് ചെയ്യണമെങ്കിൽ നഖം വീണ്ടും ഇളക്കണം. അതിന് സമയം പോകും. ഒന്നാമത് കൊവിഡ് സമയമാണ്. ഞാൻ എല്ലാ ഷോട്ടിന്റെ സമയത്തും സാനിറ്റൈസർ ഒക്കെ ഉപയോഗിച്ചിട്ട് പല്ല് വെച്ച് കൊടുക്കും. കട്ട് പറഞ്ഞാല്‍ തന്നെ നമ്മളത് ഊരിയെടുക്കും,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith ambadi about prithviraj makeover in aadujeevitham

We use cookies to give you the best possible experience. Learn more