ഗില്ലടക്കമുള്ളവര്‍ തോല്‍വിയാകുമ്പോള്‍ വെറും 28 കിലോമീറ്റര്‍ അകലെ 63ാം സെഞ്ച്വറി; ഇനിയും ഇവന്‍ തെളിയിക്കേണ്ടതെന്ത്?
Sports News
ഗില്ലടക്കമുള്ളവര്‍ തോല്‍വിയാകുമ്പോള്‍ വെറും 28 കിലോമീറ്റര്‍ അകലെ 63ാം സെഞ്ച്വറി; ഇനിയും ഇവന്‍ തെളിയിക്കേണ്ടതെന്ത്?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 3:53 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരം രാജ്‌കോട്ടില്‍ പുരോഗമിക്കുകയാണ്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരെ മാറി സനോസര ക്രിക്കറ്റ് ഗ്രൗണ്ട് ബി-യില്‍ സൗരാഷ്ട്ര രഞ്ജി ട്രോഫിയിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കുകയാണ്. എലീറ്റ് ഗ്രൂപ്പ് എയില്‍ നടക്കുന്ന മത്സരത്തില്‍ മണിപ്പൂരാണ് ഹോം ടീമിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ മണിപ്പൂര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ വെറും 142 റണ്ണിനാണ് മണിപ്പൂര്‍ പുറത്തായത്.

സൗരാഷ്ട്രക്കായി ഡി.എ. ജഡേജ നാല് വിക്കറ്റ് നേടിയപ്പോള്‍ ചേതന്‍ സ്‌കറിയ മൂന്ന് വിക്കറ്റും നേടി. യുവരാജ് സിങ് ധോഡിയ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പാര്‍ത്ഥ്‌സഭട്ടാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തില്‍ 529ന് ആറ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ക്യാപ്റ്റന്‍ അര്‍പിത് വാസവദ, പ്രേരക് മന്‍കാദ്, ചേതേശ്വര്‍ പൂജാര എന്നിവരാണ് സെഞ്ച്വറി നേടിയത്. മന്‍കാദ് 173 പന്തില്‍ 173 റണ്‍സ് നേടിയപ്പോള്‍ 197 പന്തില്‍ 148 റണ്‍സാണ് ക്യാപ്റ്റന്‍ വാസവദ നേടിയത്.

105 പന്തില്‍ 108 റണ്‍സടിച്ചാണ് ചേതേശ്വര്‍ പൂജാര നിര്‍ണായകമായത്. 12 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

 

ഫസ്റ്റ് ക്ലാസ് കരിയറില്‍ പൂജാരയുടെ 63ാം സെഞ്ച്വറി നേട്ടമാണിത്. ഫസ്റ്റ് ക്ലാസില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് പൂജാര.

ഫസ്റ്റ് ക്ലാസില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 81

സുനില്‍ ഗവാസ്‌കര്‍ – 81

രാഹുല്‍ ദ്രാവിഡ് – 68

ചേതേശ്വര്‍ പൂജാര – 63*

വിജയ് ഹസാരെ – 60

ഒരു വശത്ത് ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം നടത്തി കഴിവ് പ്രദര്‍ശിപ്പിക്കുമ്പോഴും താരത്തിന് ഇന്ത്യന്‍ സ്‌ക്വാഡിലേക്കുള്ള വിളിയെത്തുന്നില്ല എന്നതാണ് ആരാധകരെ ഏറെ നിരാശരാക്കുന്നത്. രഞ്ജിയുടെ ഈ സീസണില്‍ ഫസ്റ്റ് ക്ലാസില്‍ 20,000 റണ്‍സ് പൂര്‍ത്തിയാക്കിയിട്ടും ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ താരം പുറത്താണ്.

തുടര്‍ച്ചയായി പരാജയപ്പെട്ട താരങ്ങളെ സെലക്ടര്‍മാര്‍ വീണ്ടും വീണ്ടും പരിഗണിക്കുമ്പോഴും പൂജാര ഇന്ത്യന്‍ ജേഴ്‌സിക്ക് പുറത്ത് തന്നെയാണ്.

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച മണിപ്പൂര്‍ നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 20ന് ഒന്ന് എന്ന നിലയിലാണ്. 367 റണ്‍സ് കൂടി നേടിയാല്‍ മാത്രമേ ടീമിന് ലീഡ് പടുത്തുയര്‍ത്താന്‍ സാധിക്കൂ.

അതേസമയം, ഈ മത്സരം ആധികാരികമായി വിജയിച്ച് മുമ്പോട്ട് കുതിക്കാനും കിരീടം നിലനിര്‍ത്താനുമാണ് സൗരാഷ്ട്ര ഇറങ്ങുന്നത്.

 

 

Content highlight: Ranji Trophy, Saurashtra vs Manipur; Cheteshwar Pujara completes 63 FC centuries