| Monday, 14th October 2024, 1:24 pm

നിരാശയില്‍ നിന്നും വമ്പന്‍ ഉയിര്‍ത്തെഴുന്നേല്‍പ്; സഞ്ജുവിന് പിന്നാലെ മലയാളികളെ ആവേശത്തിലാഴ്ത്താന്‍ കേരളവും

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിലെ എലീറ്റ് ഗ്രൂപ്പ് സി-യില്‍ വിജയം ലക്ഷ്യമിട്ട് കേരളം രണ്ടാം ഇന്നിങ്‌സിന്. തിരുവനന്തപുരത്തെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 158 റണ്‍സിന്റെ വിജയലക്ഷ്യമാണ് കേരളത്തിന് മുമ്പിലുള്ളത്.

15 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ വെറും 148 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം വിജയപ്രതീക്ഷ നിലനിര്‍ത്തിയത്.

മത്സരത്തിന്റെ മൂന്നാം ദിവസത്തില്‍ തന്നെ പഞ്ചാബ് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരുന്നു. മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 23ന് മൂന്ന് എന്ന നിലയിലായിരുന്നു പഞ്ചാബ്. അഭയ് ചൗധരി, മനന്‍ ധിര്‍, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് തുടക്കത്തിലേ നഷ്ടപ്പെട്ടത്.

പിന്നാലെയെത്തിയവരില്‍ ക്യാപ്റ്റന്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനും അന്‍മോല്‍പ്രീത് സിങ്ങിനുമാണ് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ അര്‍ധ സെഞ്ച്വറി നേടി ടീമിനെ താങ്ങി നിര്‍ത്തി. 49 പന്തില്‍ 51 റണ്‍സാണ് താരം സ്വന്തമാക്കിയത്. 122 പന്ത് നേരിട്ട് 37 റണ്‍സാണ് അന്‍മോല്‍പ്രീത് സിങ് നേടിയത്.

ഒടുവില്‍ 55.1 ഓവറില്‍ 142ന് പഞ്ചാബിന്റെ പത്താം വിക്കറ്റും വീണു.

രണ്ടാം ഇന്നിങ്‌സില്‍ ആദിത്യ സര്‍വാതെയും ബാബ അപരജിത്തും നാല് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്‌സേനയാണ് മറ്റ് രണ്ട് വിക്കറ്റുകളും പിഴുതെറിഞ്ഞത്.

നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് ആദ്യ ഇന്നിങ്‌സില്‍ 194 റണ്‍സ് നേടിയിരുന്നു. രമണ്‍ദീപ് സിങ്ങിന്റെയും മായങ്ക് മാര്‍ക്കണ്ഡേയുടെയും ഇന്നിങ്‌സുകളാണ് പഞ്ചാബിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

പഞ്ചാബ് ഉയര്‍ത്തിയ 194 റണ്‍സ് മറികടന്ന് ലീഡ് ഉയര്‍ത്താനെത്തിയ കേരളത്തിന് പിഴച്ചു. 174 റണ്‍സാണ് ടീം സ്വന്തമാക്കിയത്.

വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും പോകെ പോകെ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമായി. ഗോവിന്ദ് 77 പന്തില്‍ 28 റണ്‍സും രോഹന്‍ കുന്നുമ്മല്‍ 55 പന്തില്‍ 15 റണ്‍സും നേടി പുറത്തായി.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് വെറും 12 റണ്‍സാണ് ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. തമിഴ്നാട് സൂപ്പര്‍ താരം ബാബ അപരാജിത് 29 പന്തില്‍ മൂന്ന് റണ്‍സും നേടി മടങ്ങി.

തുടര്‍ന്നും കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ പഞ്ചാബ് ബൗളര്‍മാര്‍ ശ്രദ്ധപുലര്‍ത്തിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. ഒടുവില്‍ 179 റണ്‍സിന് കേരളത്തിന്റെ അവസാന വിക്കറ്റും വീണു.

പഞ്ചാബിനായി മായങ്ക് മാര്‍ക്കണ്ഡേ പന്തുകൊണ്ട് വിരുതുകാണിച്ചു. കേരളത്തിന്റെ ആറ് വിക്കറ്റുകളാണ് ലെഗ് ബ്രേക്കര്‍ പിഴുതെറിഞ്ഞത്. രോഹന്‍ എസ്. കുന്നുമ്മല്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി എന്നിവരെയാണ് മാര്‍ക്കണ്ഡേ പുറത്താക്കിയത്. രണ്ട് മെയ്ഡന്‍ അടക്കം 21.4 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് താരം പന്തെറിഞ്ഞത്.

സൂപ്പര്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എമന്‍ജോത് സിങ് ചഹല്‍ ഒരു വിക്കറ്റും നേടി.

അതേസമയം, രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 എന്ന നിലയിലാണ്. 19 പന്തില്‍ ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 17 പന്തില്‍ 26 റണ്‍സുമായി രോഹന്‍ എസ്. കുന്നുമ്മലുമാണ് ക്രീസില്‍.

പഞ്ചാബ് പ്ലെയിങ് ഇലവന്‍

അഭയ് ചൗധരി, നമന്‍ ധിര്‍, അന്‍മോല്‍പ്രീത് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), നേഹല്‍ വധേര, ക്രിഷ് ഭഗത്, രമണ്‍ദീപ് സിങ്, എമന്‍ജോത് സിങ് ചഹല്‍, ഗുര്‍നൂര്‍ ബ്രാര്‍, മായങ്ക് മാര്‍ക്കണ്ഡേ, സിദ്ധാര്‍ത്ഥ് കൗള്‍.

കേരളം പ്ലെയിങ് ഇലവന്‍

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ബാബ അപരാജിത്, മുഹമ്മദ് അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, അക്ഷയ് ചന്ദ്രന്‍.

Content highlight: Ranji Trophy: Kerala vs Punjab: Kerala need 158 runs to seal the victory

We use cookies to give you the best possible experience. Learn more