| Monday, 29th January 2024, 3:28 pm

സച്ചിന് സെഞ്ച്വറി; തോറ്റില്ല, എങ്കിലും പിന്തള്ളപ്പെട്ടു; കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുന്നു?

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ബീഹാറിനെതിരായ മത്സരത്തില്‍ സമനില വഴങ്ങി കേരളം. മോയിന്‍ ഉള്‍ ഹഖ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയതിന് പിന്നാലെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

സ്‌കോര്‍

കേരളം – 227 & 220/4

ബീഹാര്‍ – 377 & -/-

ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ 62ന് രണ്ട് എന്ന നിലയിലാണ് പിരിഞ്ഞത്.

നാലാം ദിനം സച്ചിന്‍ ബേബി ചെറുത്തുനിന്നതോടെ കേരളം സ്‌കോര്‍ ഉയര്‍ത്തി. 146 പന്തില്‍ നിന്നും പുറത്താകാതെ 109 റണ്‍സാണ് സച്ചിന്‍ ബേബി സ്വന്തമാക്കിയത്. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ആകാശ് ചന്ദ്രന്‍ (87 പന്തില്‍ 38), ക്യാപ്റ്റന്‍ രോഹന്‍ എസ്. കുന്നുമ്മല്‍ (47 പന്തില്‍ 37) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ സ്‌കോര്‍ ഉയര്‍ത്തിയ മറ്റ് താരങ്ങള്‍.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 227 റണ്‍സ് നേടിയിരുന്നു. 229 പന്തില്‍ 137 റണ്‍സ് നേടിയ ശ്രേയസ് ഗോപാലിന്റെ ഇന്നിങ്സിന്റെ കരുത്തിലാണ് കേരളം മോശമല്ലാത്ത ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബീഹാര്‍ കേരള ആരാധകരെ ഞെട്ടിച്ചു. സെഞ്ച്വറിയുമായി സാക്കിബുല്‍ ഗാനി തിളങ്ങിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി ബിപിന്‍ സൗരഭും പിയൂഷ് സിങ്ങും സ്‌കോറിങ്ങില്‍ കരുത്തായി.

ഗാനി 255 പന്തില്‍ 150 റണ്‍സാണ് നേടിയത്. രണ്ട് ഫോറും 17 സിക്സറും അടങ്ങുന്നതായിരുന്നു ഗാനിയുടെ ഇന്നിങ്‌സ്. ബിപിന്‍ സൗരഭ് 85 പന്തില്‍ 60 റണ്‍സടിച്ചപ്പോള്‍ 104 പന്തില്‍ നിന്നും 51 റണ്‍സാണ് സിങ് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

മൂവരുടെയും പ്രകടനത്തിന്റെ ബലത്തില്‍ ബീഹാര്‍ ആദ്യ ഇന്നിങ്സില്‍ 377 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കി.

മത്സരം സമനിലയില്‍ കലാശിച്ചതോടെ ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ബീഹാറിന് മൂന്ന് പോയിന്റ് ലഭിച്ചു. ഒരു പോയിന്റാണ് കേരളത്തിന് ലഭിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി നിലവില്‍ ഏഴാം സ്ഥാനത്താണ് കേരളം. നിലവില്‍ നാല് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് കേരളത്തിനുള്ളത്.

ബീഹാറിനെതിരെ പരാജയപ്പെട്ടെങ്കിലും കേരളത്തിന്റെ പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി മൂന്ന് മത്സരങ്ങളാണ് കേരളത്തിനുള്ളത്. നിര്‍ണായകമായ ഈ മത്സരങ്ങളാകും കേരളത്തിന്റെ വിധി തീരുമാനിക്കുക.

ഫെബ്രുവരി രണ്ടിനാണ് കേരളത്തിന്റെ അടുത്ത മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഛത്തീസ്ഗഡാണ് എതിരാളികള്‍.

Content Highlight: Ranji trophy, Kerala vs Bihar ended in a draw

Latest Stories

We use cookies to give you the best possible experience. Learn more