|

സെഞ്ച്വറി, ടെന്‍ഫര്‍, പടുകൂറ്റന്‍ ജയം; ബോണസ് പോയിന്റുമായി കേരളം ക്വാര്‍ട്ടറിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച് കേരളം. എലീറ്റ് ഗ്രൂപ്പ് സി-യില്‍ ബീഹാറിനെതിരെ ഇന്നിങ്‌സിനും 169 റണ്‍സിനും വിജയിച്ചതിന് പിന്നാലെയാണ് കേരളം ഗ്രൂപ്പ് സി-യി നിന്നും ക്വാര്‍ട്ടറില്‍ കടന്നത്.

സ്കോർ

കേരളം: 351

ബീഹാര്‍ 64 & 118

ആറ് മത്സരത്തില്‍ നിന്നും 21 പോയിന്റുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് കേരളം ബീഹാറിനെതിരെ കളത്തിലിറങ്ങിയത്. ഈ മത്സരത്തില്‍ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയതോടെ ഏഴ് മത്സരത്തില്‍ നിന്നും 28 പോയിന്റാണ് നിലവില്‍ കേരളത്തിനുള്ളത്.

കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍ ഹരിയാന പരാജയപ്പെട്ടാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ കേരളത്തിന് ക്വാര്‍ട്ടറിലെത്താം.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 351 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറാണ് പടുത്തുയര്‍ത്തിയത്.

രോഹന്‍ എസ്. കുന്നുമ്മലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും മുഹമ്മദ് അസറുദ്ദീനും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ സല്‍മാന്‍ നിസാറാണ് കേരളത്തെ താങ്ങി നിര്‍ത്തിയത്.

236 പന്ത് നേരിട്ട താരം 150 റണ്‍സാണ് അടിച്ചെടുത്തത്. 15 ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 59 റണ്‍സടിച്ച ഷോണ്‍ റോജറും നിര്‍ണായകമായി.

ബീഹാറിനായി സച്ചിന്‍ കുമാര്‍ സിങ്, ഗുലാം റബ്ബാനി, ഹര്‍ഷ് വിക്രം സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ അഭിഷേക്, എസ്. ഗാനി, വീര്‍ പ്രതാപ് സിങ്, വൈ.പി. യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബിഹാറിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. വെറും 64 റണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്സില്‍ ബീഹാറിന് സ്വന്തമാക്കാന്‍ സാധിച്ചത്. 40/1ന് എന്ന നിലയില്‍ നിന്നുമാണ് ബീഹാര്‍ 64ന് ഓള്‍ ഔട്ടായത്.

മൂന്ന് താരങ്ങള്‍ മാത്രമാണ് ബീഹാര്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 21 റണ്‍സ് നേടിയ ശ്രമണ്‍ നിഗ്രോധാണ് ടോപ് സ്‌കോറര്‍.

കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. 7.1 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയാണ് താരം ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. നിധീഷ് എം.ഡി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആദിത്യ സര്‍വാതെയും വൈശാഖ് ചന്ദ്രനും ഓരോ വിക്കറ്റ് വീതവും നേടി.

ഫോളോ ഓണിനിറങ്ങിയ ബീഹാര്‍ 118ന് പുറത്തായി. രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 56/4 എന്ന നിലയിലായിരുന്നു ബീഹാര്‍ ബാറ്റിങ് തുടര്‍ന്നത്. എന്നാല്‍ അധികം വൈകാതെ ശേഷിച്ച ആറ് വിക്കറ്റുകളും ടീം വലിച്ചെറിയുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ജലജ് സക്‌സേന ടെന്‍ഫര്‍ പൂര്‍ത്തിയാക്കി. ആദിത്യ സര്‍വാതെ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വൈശാഖ് ചന്ദ്രനും എം.ഡി. നിധീഷുമാണ് ശേഷിച്ച വിക്കറ്റുകള്‍ പിഴുതെറിഞ്ഞത്.

Content Highlight: Ranji Trophy: Kerala defeated Bihar

Video Stories