കൂടത്തായി കേസില്‍ പുരോഗതി; ജോളിയുടെ ഉറ്റസുഹൃത്ത് ഹാജരായി; എന്‍.ഐ.ടി നാടകത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയില്‍ പൊലീസ്
Koodathayi Murder
കൂടത്തായി കേസില്‍ പുരോഗതി; ജോളിയുടെ ഉറ്റസുഹൃത്ത് ഹാജരായി; എന്‍.ഐ.ടി നാടകത്തിന്റെ ചുരുളഴിയുമെന്ന പ്രതീക്ഷയില്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 12:41 pm

കോഴിക്കോട്: കൂടത്തായി കേസില്‍ വീണ്ടും പുരോഗതി. മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണി അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്നു ഹാജരായി. വടകര റൂറല്‍ എസ്.പി ഓഫീസിലാണു റാണിയെത്തിയത്.

തലശ്ശേരിയില്‍ നിന്നു രണ്ടുപേരോടൊപ്പം അതിരഹസ്യമായാണ് റാണിയെത്തിയത്. കൊയിലാണ്ടി സ്വദേശിനിയായ റാണി ഇത്രനാള്‍ തലശ്ശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു. റാണിയില്‍ നിന്ന് അന്വേഷണസംഘം ഇന്നു മൊഴിയെടുക്കും.

കൊലകളെക്കുറിച്ചു റാണിക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം അറിയുന്നതിനൊപ്പം തന്നെ, ജോളിയുടെ എന്‍.ഐ.ടി നാടകത്തെക്കുറിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ഐ.ടിക്ക് അടുത്തുള്ള തുണിക്കടയിലാണ് റാണി ജോലി ചെയ്തിരുന്നത്. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇരുവരും തമ്മിലുള്ള ഉറ്റബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണു റാണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഫോണില്‍ റാണിക്കൊപ്പമുള്ള ജോളിയുടെ ഒട്ടേറെ ചിത്രങ്ങളുണ്ട്. ഇതോടെയാണു റാണിക്കായി അന്വേഷണസംഘം തിരച്ചില്‍ തുടങ്ങിയത്.

റാണിയെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങള്‍ക്കു ജോളി മൗനം പാലിച്ചത് ദുരൂഹത വര്‍ധിപ്പിക്കുന്നുമുണ്ട്. മാര്‍ച്ചില്‍ എന്‍.ഐ.ടിയില്‍ നടന്ന രാഗം കലോത്സവം കാണാന്‍ റാണി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍.ഐ.ടി അധ്യാപികയുടെ കാര്‍ഡണിഞ്ഞായിരുന്നു ജോളി എത്തിയിരുന്നതെന്നും ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര്‍ എന്നിവരാണു ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. എന്നാല്‍ ഇവരേക്കാള്‍ ആത്മബന്ധം റാണിയോടു ജോളിക്കുണ്ടായിരുന്നു എന്നു സൂചന ചിത്രങ്ങളിലൂടെ ലഭിക്കുകയായിരുന്നു.