| Sunday, 13th June 2021, 6:00 pm

'ആലത്തൂര്‍ കയറിയാല്‍ കാല് വെട്ടുമെന്ന് '; സി.പി.ഐ.എം. നേതാവ് വധഭീഷണി മുഴക്കിയെന്ന് രമ്യ ഹരിദാസ് എം.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: തനിക്കെതിരെ സി.പി.ഐ.എം. നേതാവ് വധഭീക്ഷണി മുഴക്കിയതായി രമ്യ ഹരിദാസ് എം.പി. തന്റെ കാല് വീട്ടുമെന്ന് സി.പി.ഐ.എം. നേതാവ് ഭീഷണിപ്പെടുത്തിയെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ആലത്തൂര്‍ മുന്‍ പഞ്ചായത്ത്് പസിഡന്റാണ് ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് രമ്യ പറഞ്ഞു. ഇതുസംബന്ധിച്ച് അരോപണവിധേയനായ വ്യക്തിയോട് രമ്യ സംസാരിക്കുന്ന ഒരു വീഡിയോയും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

വിഷയത്തില്‍ രമ്യ ഹരിദാസ് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.പി.ഐ.എം. പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. സാമൂഹ്യ സന്നദ്ധ സേവനത്തിനിറങ്ങിയ തനിക്കെതിരെ പട്ടി ഷോ നടത്തിയെന്ന് ആരോപിച്ചുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.

‘സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇ.എം.എസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ,’ രമ്യാ ഹരിദാസ് എം.പി. ചോദിച്ചു.

വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്. ജനസേവനത്തിന് ഇടയില്‍ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിന്‍ഗാമിയാണ് താനെന്നും രമ്യ പറഞ്ഞു.

രമ്യാ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാലു വെട്ടല്‍ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയില്‍ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിന്‍മുറക്കാരിയാണ് ഞാന്‍.. ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോ.

സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇ.എം.എസിന്റെ ജന്മദിനത്തില്‍ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരന്‍ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാര്‍ മാറിക്കഴിഞ്ഞോ?

ആലത്തൂര് കയറിയാല്‍ കാലു വെട്ടും എന്നാണ് ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടിന്റെ ഭീഷണി.
കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നിങ്ങള്‍ അതിനു മുതിരും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.ജനസേവനത്തിന്റെ പാതയില്‍ മുന്നോട്ടു പോകുമ്പോള്‍ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാന്‍ തന്നെയാണ് തീരുമാനം.

വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്. ജനസേവനത്തിന് ഇടയില്‍ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിന്‍ഗാമിയാണ് ഞാന്‍.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തില്‍ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Ramya Haridas MP says CPI(M) leader made death threats

We use cookies to give you the best possible experience. Learn more