| Friday, 7th July 2023, 11:59 pm

പിരായിരി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ബി.ജെ.പി വോട്ട്; സഖ്യം തെളിയുന്നുവെന്ന് രമ്യ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പിരായിരി പഞ്ചായത്തില്‍ ബി.ജെ.പി പിന്തുണയോടെ എല്‍.ഡി.എഫ് പ്രതിനിധി പ്രസിഡന്റായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമ്യ ഹരിദാസ് എം.പി. സംഘി വര്‍ഗീയതയുടെ ഈറ്റില്ലമായി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയന്നെ് അവര്‍ പറഞ്ഞു.

വര്‍ഗീയ വിഷം തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍ മൗനം പാലിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് എന്ന് പിരായിരിയിലെ സി.പി.ഐ.എം-ബി.ജെ.പി സഖ്യം തെളിയിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. ഫേസ്ബുക്കിലെഴുതിയ കുറപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

കോണ്‍ഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യത്തിനാണ് പിണറായി വിജയനും ആര്‍.എസ്.എസും ഒരുമിച്ച് ശ്രമിക്കുന്നതെന്നും രമ്യ പറഞ്ഞു.

അതേസമയം, മൂന്ന് അംഗ ബി.ജെ.പി പ്രതിനിധികളുടെ വോട്ട് കിട്ടിയതോടെയാണ്
പാലക്കാട് പിരായിരി പഞ്ചായത്തില്‍ എല്‍.ഡി.എഫ് പ്രതിനിധി പ്രസിഡന്റായയത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് അംഗം വിജയിച്ചു.

വോട്ട് ചെയ്തതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും ബി.ജെ.പിയുമായി യാതൊരു സഖ്യവുമില്ലെന്നാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം. ലീഗ് പ്രതിനിധി പ്രസിഡന്റാകാതിരിക്കാനാണ് ബി.ജെ.പി യു.ഡി.എഫിന് വോട്ട് ചെയ്തതെന്നും ആരോപണമുണ്ട്.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അവസരത്തിനൊത്ത് സംഘി പാളയത്തില്‍ അഭയം തേടുന്നവര്‍ ആണ് സി.പി.ഐ.എം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് വര്‍ഗീയ വാദികളുടെ പിന്തുണ പിണറായി വിജയന് ആയിരുന്നുവെന്ന് അവര്‍ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ഷാഫി പറമ്പിലിനെ തോല്‍പിക്കാന്‍ മെട്രോ മാന് തല വച്ചവര്‍ ആണ് സി.പി.ഐ.എം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് വഴി ഒരുക്കിയതും സി.പി.ഐ.എം ആയിരുന്നു.

കോണ്‍ഗ്രസ് മുക്ത കേരളമെന്ന ലക്ഷ്യത്തോടെ പിണറായി വിജയനും ആര്‍.എസ്.എസും ഒരുമിച്ചു നിന്ന് രൂപം കൊടുത്തതാണ് രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന ദുരന്തം.

ഇന്ന് യാതൊരു നാണവും മാനവും ഇല്ലാതെ പിരായിരി പഞ്ചായത്തില്‍ സി.പി.എം-ബി.ജെ.പി സഖ്യം നിലവില്‍ വന്നിരിക്കുന്നു. സംഘികളില്‍ നിന്നും രക്ഷ നേടാന്‍ പിണറായി വിജയനില്‍ അഭയം പ്രാപിക്കുന്ന നിഷ്‌കളങ്കര്‍ക്ക് പാലക്കാട് വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഘി വര്‍ഗീയതയുടെ ഈറ്റില്ലമായി കേരളത്തെ മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി വിജയന്‍. വര്‍ഗീയ വിഷം തുപ്പുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ പിണറായി സര്‍ക്കാര്‍ മൗനം പാലിച്ചത് സംഘപരിവാറിനെ പ്രീണിപ്പിക്കാനാണ് എന്ന് പിരായിരിയിലെ സി.പി.ഐ.എം-ബി.ജെ.പി സഖ്യം തെളിയിക്കുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അനൗദ്യോഗികമായി രൂപം കൊണ്ട സി.പി.ഐ.എം-ബി.ജെ.പി സഖ്യം കേരളത്തിന്റെ പൊതു സമൂഹത്തിന് ഭീഷണിയാണ്.

വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ഒപ്പമല്ല, മോദിക്കാണ് സി.പി.ഐ.എം പിന്തുണ എന്ന് പിണറായി പറയാതെ പറയുകയാണ്. കേവലം അധികാര മോഹത്തിന്റെ പേരില്‍ കേരളത്തെ വര്‍ഗീയതയുടെ കേന്ദ്രം ആക്കി മാറ്റിയ പിണറായി വിജയന്റെ ഏഴ് വര്‍ഗ്ഗീയ വര്‍ഷങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിപക്ഷം രേഖപ്പെടുത്തുന്നു.

Content Highlight: Ramya Haridas MP reacts to  LDF representative became the president with the support of BJP in Pirairi panchayat

We use cookies to give you the best possible experience. Learn more