| Saturday, 31st July 2021, 9:13 pm

നിര്‍മാണം കഴിയുമ്പോള്‍ ക്രഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നത് സ്വാഭാവികം; കുതിരാന്‍ തുരങ്കം ആദ്യം മനസിലുണ്ടായിരുന്ന പദ്ധതിയെന്ന് രമ്യ ഹരിദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കുതിരാന്‍ തുരങ്കം തുറന്നതിന് പിന്നാലെ പ്രതികരണവുമായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. ആലത്തൂര്‍ എം.പിയായതുമുതല്‍ കേള്‍ക്കുന്ന പേരാണ് കുതിരാന്‍ എന്നും ആദ്യം മനസില്‍ കുറിച്ചിട്ട പദ്ധതിയാണ് കുതിരാന്‍ എന്നും രമ്യ ഹരിദാസ് പറഞ്ഞു.

തൃശൂര്‍ എം.പി ടി.എന്‍. പ്രതാപനും താനും പല തവണ കേന്ദ്ര സര്‍ക്കാരില്‍ ഇതുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലെഴുതി.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകള്‍ ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണ് തുരങ്ക നിര്‍മാണം നീണ്ടു പോകാനുണ്ടായ കാരണം എന്നും രമ്യ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പലരും ക്രഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ആറുമാസംകൊണ്ട് കണ്ണൂര്‍ വിമാനത്താവളം മുതല്‍ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവര്‍ രണ്ടുമാസംകൊണ്ട് തുരങ്കം നിര്‍മ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതില്‍ അതിശയോക്തിയില്ല .അതുകൊണ്ടുതന്നെ യാതൊരു ക്രഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂര്‍ത്തീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും മുന്നിട്ടിറങ്ങിയതെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരും കക്ഷി രാഷ്ട്രീയത്തിനപ്പുറം ആത്മാര്‍ത്ഥമായി ഇതിന്റെ പിന്നില്‍ സഹകരിച്ചിട്ടുണ്ട്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കുതിരാന്‍ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോള്‍ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ വിവിധഘട്ടങ്ങളില്‍ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നുവെന്നും രമ്യ പറഞ്ഞു.

ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കുതിരാന്‍ തുരങ്കം യാത്രയ്ക്കായി തുറന്നുകൊടുത്തത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ അനുമതിയ്ക്ക് ശേഷമാണ് ഒരു ടണല്‍ തുറന്ന് കൊടുത്തത്.

ഒരു ക്രഡിറ്റും എടുക്കാന്‍ ഇല്ല, തുരങ്കം തുറന്നതില്‍ സന്തോഷമാണ് ഉള്ളതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആലത്തൂര്‍ എത്തിയ മുതല്‍ കേള്‍ക്കുന്ന പേരാണ് കുതിരാന്‍…ആദ്യം മനസ്സില്‍ കുറിച്ചിട്ട പദ്ധതിയും കുതിരാന്‍ തുരങ്ക നിര്‍മ്മാണ പൂര്‍ത്തീകരണം…

കുതിരാന്‍ തുരങ്കം ഉള്‍പ്പെടുന്ന തൃശ്ശൂരിലെ പ്രിയപ്പെട്ട എം.പി ടി. എന്‍. പ്രതാപനോടൊപ്പം നിരവധി തവണയാണ് കേന്ദ്രസര്‍ക്കാരില്‍ ഇതുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ളത്.

രണ്ടുവര്‍ഷം മുമ്പ് അനുവദിച്ച തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി തുരങ്ക നിര്‍മ്മാണം കരാറെടുത്ത കമ്പനി നിര്‍ത്തിവെച്ചു.ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ അദ്ദേഹത്തിന്റെ ചേമ്പറില്‍ പോയി കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിച്ചതോടുകൂടിയാണ് നിര്‍മ്മാണം പുനരാരംഭിച്ചതും വേഗം വെച്ചതും.സബ്മിഷനിലൂടെയും ചോദ്യങ്ങളിലൂടെയും നിരവധി തവണ കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ തുരങ്കത്തിലെ നിര്‍മ്മാണം സജീവമാക്കി നിര്‍ത്താന്‍ സാധിച്ചു. കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാരും കക്ഷി രാഷ്ട്രീയത്തിനപ്പുറം ആത്മാര്‍ത്ഥമായി ഇതിന്റെ പിന്നില്‍ സഹകരിച്ചിട്ടുണ്ട്.

പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കുതിരാന്‍ തുരങ്കത്തിന്റെ ആദ്യഘട്ടം വാഹനത്തിന് തുറന്നു കൊടുക്കുമ്പോള്‍ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ.നിധിന്‍ ഗഡ്കരി,കേന്ദ്ര സഹമന്ത്രി ശ്രീ. വി മുരളീധരന്‍ എന്നിവര്‍ വിവിധഘട്ടങ്ങളില്‍ സഹകരിച്ചത് നന്ദിയോടെ സ്മരിക്കുന്നു.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പരിസ്ഥിതി വകുപ്പിന്റെ കത്തിടപാടുകള്‍ ലഭിക്കാന്‍ ഉണ്ടായ കാലതാമസം ആയിരുന്നു തുരങ്ക നിര്‍മാണം ഇത്രയധികം നീണ്ടുപോകാന്‍ ഒരു കാരണം.നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പലരും ക്രെഡിറ്റ് എടുക്കാന്‍ തിരക്ക് കൂട്ടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ആറുമാസംകൊണ്ട് കണ്ണൂര്‍ വിമാനത്താവളം മുതല്‍ കൊച്ചി മെട്രോ വരെ നടപ്പിലാക്കി ഉദ്ഘാടനം നടത്തിയവര്‍ രണ്ടുമാസംകൊണ്ട് തുരങ്കം നിര്‍മ്മാണം നടത്തി ഉദ്ഘാടനം ചെയ്യുന്നതില്‍ അതിശയോക്തിയില്ല .അതുകൊണ്ടുതന്നെ യാതൊരു ക്രെഡിറ്റും പ്രതീക്ഷിച്ചല്ല ഈയൊരു ഉദ്യമം പൂര്‍ത്തീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതും മുന്നിട്ടിറങ്ങിയതും.

തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു കുതിരാന്‍. ആദ്യഘട്ടമാണ് തുറന്നതെങ്കിലും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആയതില്‍ സന്തോഷം. അഭിമാനം.

രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നിച്ചുനിന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramya Haridas about Kuthiran tunnel and its completion of work

We use cookies to give you the best possible experience. Learn more