| Sunday, 5th March 2017, 3:44 pm

2050ഓടെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുമോ? കണക്കുകള്‍ പറയുന്നതെന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനസംഖ്യയുടെയും മതപരിവര്‍ത്തനത്തിന്റെയും കാര്യത്തിലുള്ള മുന്‍വിധികളും തെറ്റിദ്ധാരണകളുമെല്ലാം വര്‍ഗീയ ശക്തികള്‍ സമൂഹത്തിന്റെ വിഭജനത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റോടെ ഇത് ഒരിക്കല്‍ കൂടി മറനീക്കി വന്നിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അയല്‍രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു റിജിജുവിന്റെ ട്വീറ്റ്.
ഹിന്ദു ജനസംഖ്യ കുറയുകയും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കുതിച്ചുയരുകയും ചെയ്യുന്നു എന്നത് കാലങ്ങളായി നടക്കുന്ന ഒരു പ്രചരണമാണ്. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഹിന്ദു ജനസംഖ്യ 79.8% വും മുസ്‌ലിം ജനസംഖ്യ 14.23% വുമാണ്. “2011ലെ റിലീജ്യസ് കമ്മ്യൂണിറ്റീസ് ഓഫ് സെന്‍സസിലെ വിവരങ്ങള്‍ പറയുന്നത് 2001- 2011 കാലയളവില്‍ ഹിന്ദു ജനസംഖ്യ16.76% ആയും മുസ്‌ലിം ജനസംഖ്യ 24.6% ആയെന്നാണ്.

തൊട്ടുമുമ്പത്തെ ദശാബ്ദത്തില്‍ ഇരു സമുദായങ്ങളിലെയും ജനസംഖ്യ വലിയ തോതില്‍ ഉയര്‍ന്ന് ഹിന്ദുക്കളുടെയും മുസ്‌ലീങ്ങളുടെയും യഥാക്രമം 19.92%വും 29.52% ആയിരുന്നു. ഇരുസമുദായങ്ങളുടെയും വളര്‍ച്ചാ നിരക്ക് ഒരേയിടത്ത് കേന്ദ്രീകരിക്കുന്ന സ്ഥിതിയാണ് കുറേക്കാലമായുള്ളതെന്നാണ് ജനസംഖ്യാവിദഗ്ധര്‍ പറയുന്നത്.” അതിനര്‍ത്ഥം ദശാബ്ദങ്ങളായി സമുദായങ്ങളുടെ വളര്‍ച്ചാ നിരക്ക് കുറയുകയും ഒരേബിന്ദുവിലേക്ക് അടുത്തുകൊണ്ടിരിക്കുകയുമാണെന്നാണ്.

മുസ്‌ലിം ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അത് ഹിന്ദു ജനസംഖ്യാവര്‍ധനവിന്റെ നിരക്കിനോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഓര്‍ക്കേണ്ടത് പ്രധാനമാണ്. വരുംനാളുകളിലും ആകെ ജനസംഖ്യയില്‍ മുസ്‌ലീങ്ങള്‍ മതന്യൂനപക്ഷമായി തുടര്‍ന്നുകൊണ്ടിരിക്കും.

2001-2011 കാലഘട്ടത്തിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധനവ് 133 മില്യണ്‍ ആണ്. അതായത്, 2001ലെ മുസ്‌ലീങ്ങളുടെ ആകെ ജനസംഖ്യയോടടുത്ത്. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയുടെ ദശാബ്ദാടിസ്ഥാനത്തിലുള്ള വളര്‍ച്ചാ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ മുസ്‌ലീം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കുകയാണെന്ന തരത്തില്‍ വാക്കാലും സോഷ്യല്‍ മീഡിയകള്‍ വഴിയും നടത്തുന്ന പ്രചരണത്തിന് യതൊരു അടിസ്ഥാനവുമില്ല.

ജനനനിരക്ക് കൂടുന്നത് വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സൗകര്യങ്ങളുടെയും കുറവുകൊണ്ടാണെന്നാണ് ജനസംഖ്യാശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. വടക്കേ ഇന്ത്യയിലെയും എന്തിന് കേരളത്തിലെ വരെ പല ഹിന്ദു സമുദായത്തിലെയും ജനനനിരക്കിനേക്കാള്‍കുറവാണ് കേരളത്തിലെ മുസ്‌ലീങ്ങളുടെ ജനനനിരക്ക്. ആസാം, പശ്ചിമബംഗാള്‍, യു.പി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടേതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കേരളത്തിലെ മുസ്‌ലീങ്ങളുടെ സാമ്പത്തിക ചുറ്റുപാട്.

കുറേക്കൂടി വിശദീകരിക്കുകയാണെങ്കില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇടയിലെ ജനസംഖ്യ കൂടുതല്‍ ഉയര്‍ന്നതാണെന്നു മനസിലാകും.

2011സെന്‍സസ് പ്രകാരം എസ്.ടി 8.6% ആണ്. 1951ല്‍ ഇത് 6.23% ആയിരുന്നു. എസ്.സി ഇപ്പോള്‍ 16.6% ആണ്. 1951ല്‍ അത് ഏതാണ്ട് 15% ആയിരുന്നു.

യാഥാര്‍ത്ഥ്യം പരിശോധിച്ചാല്‍ വര്‍ഗീയ ശക്തികളുടെ പ്രചരണവും സാമൂഹിക യാഥാര്‍ത്ഥ്യവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കാണാം. ഈ ചുറ്റുപാടിലാണ് പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ളവര്‍ രണ്ടു കുട്ടി നയം കൊണ്ടുവരാനും സാക്ഷി മഹാരാജിനെയും സാധ്വാ പ്രാചിയെയും പോലുള്ളവര്‍ ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളെ ഉല്പാദിപ്പിക്കാനും ആവശ്യപ്പെടുന്നത്.

വടക്കു കിഴക്കന്‍ മേഖലയിലെ ക്രിസ്ത്യന്‍ ജനസംഖ്യയെക്കുറിച്ച് ഭീതി സൃഷ്ടിക്കാന്‍ ബി.ജെ.പി പ്രസിഡന്റ് “ലുക്ക് നോര്‍ത്ത് ഈ സ്റ്റ്” കല്പിച്ചിരിക്കുകയാണ്. ആദിവാസി മേഖലയായ ഇവിടെ 1931-1951വരെയുള്ള ദശാബ്ദങ്ങളില്‍ ക്രിസ്ത്യാനികളുടെ ശതമാനത്തില്‍ വര്‍ധനുവുണ്ടായിരുന്നു. ഈ മേഖലയിലെ സിവില്‍ അഡ്മിനിസ്‌ട്രേഷനിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ക്രിസ്ത്യന്‍ ജനസംഖ്യയുടെ ഉയര്‍ച്ച സ്വാധീനം ചെലുത്തിയിട്ടുണ്ട്.

രാജ്യത്താകമാനെ നോക്കുമ്പോള്‍ ക്രിസ്ത്യാനികളുടെ ശതമാനം കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളായി ഒരേനിലയില്‍ തുടരുന്നതായി കാണാം. അങ്ങനെയിരിക്കെ അത് കുറഞ്ഞ് ഒരേ നിലയില്‍ തുടരുകയാണ്. 1971 മുതല്‍ നോക്കുമ്പോള്‍ അന്ന് ക്രിസ്ത്യന്‍ ജനസംഖ്യ 2.60% ആയിരുന്നു, 2.44% (1981), 2.30% (2001), 2.30% (2011).

ഇടയ്ക്ക് മിഷിനറി പ്രവര്‍ത്തനങ്ങളുടെയും ക്രിസ്ത്യാനികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രചരണമായിരുന്നു നിറഞ്ഞുനിന്നിരുന്നത്. ഗ്രഹാം സ്റ്റുവേര്‍ട്ട് സ്റ്റെയിനിന്റെ (1999) ഭീകരമായ കൊലപാതകത്തോടെയാണ് ക്രിസ്തുമത വിരുദ്ധ അക്രമം പൊതുശ്രദ്ധയില്‍ വരാന്‍ തുടങ്ങിയത്. ആര്‍.എസ്.എസ് അനുകൂല സംഘടനയായ ബജ്രംഗദളിന്റെ ദാര സിങ് പ്രദേശവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് ഈ വൈദികന്‍ ഹിന്ദുക്കള്‍ക്കെതിരെ മതപരിവര്‍ത്തനം നടത്തുകയാണെന്നാണ്.

എന്നാല്‍ വൈദികന്‍ സ്റ്റെയിനിന്റെ കൊലപാതകം അന്വേഷിച്ച വാധ്വ കമ്മീഷന്‍ കണ്ടെത്തിയത് അദ്ദേഹം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ്. വൈദികന്‍ പ്രവര്‍ത്തിച്ചിരുന്ന കിയോഞ്ചാര്‍, മനോഹര്‍പൂര്‍ ഒറിസ മേഖലകളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ യാതൊരു വര്‍ധനവുമുണ്ടായിട്ടില്ല എന്നാണ്.


Also Read: ‘മനുഷ്യനെ ചാക്കില്‍ക്കെട്ടി തല്ലിച്ചതച്ചു കൊല്ലുന്നത് പൈശാചികമാണ്’ ട്രാന്‍സ്‌ജെന്റേഴ്‌സിനെ കൊലപ്പെടുത്തിയ സൗദിയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ 


അതുപോലെ സ്വാമി ലക്ഷ്മണാനന്ദിന്റെ കൊലപാതകത്തിന്റെ ചുവടുപിടിച്ച് കന്ദമല്‍ ക്രിസ്തുവിരുദ്ധ അതിക്രമം കെട്ടഴിച്ചുവിട്ടിരുന്നു. മിഷനറിമാര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന പ്രചരണം കാരണം ഗുജറാത്തിലും ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമമുണ്ടായിരുന്നു. അതേസമയം തന്നെ നമ്മള്‍ കാണുന്നക് ദേശീയ തലത്തില്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ ഒരേ നിലയില്‍ തുടരുന്നതായാണ്.

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടക്കുന്നുണ്ടെന്നും എന്നാല്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ അവരുടെ മതത്തെക്കുറിച്ച് മറച്ചുവെക്കുകയാണെന്നും ചിലയാളുകള്‍ ആരോപിക്കാറുണ്ട്. ഇതും പലതരം പ്രചരണങ്ങള്‍ മാത്രമാണ്. ഒന്നിനും ഒരു കൃത്യതയുമില്ല. എന്തു തന്നെയായാലും ഇതൊരിക്കലും വലിയൊരു സംഖ്യയാവില്ല.

We use cookies to give you the best possible experience. Learn more