| Saturday, 2nd October 2021, 10:25 am

ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാന്‍ ഈ ജന്മം മതിയാകാതെ വരും; മമ്മൂട്ടിയില്‍ നിന്ന് പിറന്നാള്‍ മധുരം നുകര്‍ന്ന്, സന്തോഷം പങ്കുവെച്ച് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം രമേഷ് പിഷാരടിയുടെ ജന്മദിനമായിരുന്നു ഇന്നലെ. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നായിരുന്നു പിഷാരടി പിറന്നാള്‍ മധുരം സ്വീകരിച്ചത്. മമ്മൂക്കയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് രമേഷ് പിഷാരടി.

മമ്മൂട്ടി കേക്ക് നല്‍കുന്നതും തിരിച്ച് മമ്മൂക്കയ്ക്ക് കേക്ക് നല്‍കുന്നതുമായ ചിത്രങ്ങള്‍ പിഷാരടി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ മമ്മൂട്ടി തന്റെ 70ാം ജന്മദിനം ആഘോഷിച്ചപ്പോഴും മമ്മൂക്കയ്‌ക്കൊപ്പം പിഷാരടി മൂന്നാറിലെ വീട്ടില്‍ ഉണ്ടായിരുന്നു.

വൈകാരികമായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ജന്മദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്നവരോടുള്ള നന്ദി പിഷാരടി അറിയിച്ചത്.
”നന്ദി.. ഇന്ന് അനുഭവിച്ച സന്തോഷം അളവറ്റതാണ്. സ്‌നേഹം സ്വീകരിക്കപ്പെടേണ്ടത് മാത്രമല്ല; ലഭിച്ചതിന്റെ പതിന്മടങ്ങു തിരിച്ചു നല്‍കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഇന്നൊരു ദിവസത്തിന്റെ കടം വീട്ടാന്‍ ഈ ജന്മം മതിയാകാതെ വരും..പിറന്നാളാശംസകളറിയിച്ച പ്രിയപ്പെട്ടവര്‍,സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, മാധ്യമങ്ങള്‍,സര്‍വോപരി പ്രേക്ഷകര്‍ അങ്ങനെ അങ്ങനെ ഓരോരുത്തര്‍ക്കും നന്ദി, ‘ പിഷാരടി കുറിച്ചു.

മമ്മൂട്ടി, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങളെ ടാഗ് ചെയ്തുകൊണ്ടാണ് പിഷാരടി ഈ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചത്. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും പിഷാരടിക്ക് സമ്മാനിച്ച കേക്കും ശ്രദ്ധനേടിയിരുന്നു.

പിഷാരടിയുടെ പിറന്നാള്‍ കേക്കില്‍ പക്ഷിയും ഓന്തും മരവും ഇലയുമൊക്കെയാണ് നിറയുന്നത്. ”ഞങ്ങളുടെ പിഷുവിന്… പ്രകൃതി ഇടപെടും,” എന്ന ക്യാപ്ഷനോടയാണ് ചാക്കോച്ചനും പ്രിയയും കേക്ക് അയച്ചത്. ”പിറന്നാളിന് പ്രിയയും കുഞ്ചാക്കോ ബോബനും കൊടുത്തു വിട്ട കേക്ക്. മുറിക്കാനും തിന്നാനും മനസു വരുന്നില്ല,”എന്നാണ് കേക്ക് കയ്യില്‍ കിട്ടിയ പിഷാരടി കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramesh pisharody Birthday Mammootty

We use cookies to give you the best possible experience. Learn more