| Tuesday, 10th October 2023, 3:33 pm

കോണ്‍ഗ്രസ് എന്നും ഫലസ്തീനൊപ്പം; ഫലസ്തീനായി വാദിച്ച് ചെന്നിത്തല എതിര്‍ത്ത് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇസ്രാഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനായി വാദിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ അവസ്ഥയില്‍ ഫലസ്തീനോടപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചെന്നിത്തല വാദിച്ചു. എന്നാല്‍ ചെന്നിത്തലയുടെ ഈ നിലപാടിനോട് ചില എംപിമാര്‍ എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു.

ഫലസ്തീന്‍ ജനതയുടെ വിമോചനത്തിനായി ചെന്നിത്തല വര്‍ക്കിംഗ് കമ്മിറ്റിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹമാസാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തലയുടെ അഭിപ്രായത്തോട് എം.പിമാര്‍ വിയോജിപ്പ് അറിയിക്കുകയായിരുന്നു.

ഫലസ്തീനായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. ‘അടിയന്തിരമായി വെടി നിര്‍ത്തേണ്ടതാണെന്നും സ്വന്തം ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കാനുള്ള ഫലസ്തീന്‍ പൗരന്മാരുടെ അവകാശത്തോടൊപ്പമാണ് കോണ്‍ഗ്രസ്’ എന്നുമായിരുന്നു പ്രമേയം.

അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ നിലപാടില്‍ വ്യക്തത ഉണ്ടാക്കണമെന്നാണ് എം.പിമാരുടെ ആവശ്യം. അതിനാല്‍ ഇസ്രായേല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ വിശകലനം നടത്തി എ.ഐ.സി.സി പുതിയ പ്രസ്താവന ഇറക്കിയേക്കും.

‘ഹമാസ് പ്രത്യാക്രമണമാണ് നടത്തിയതെന്നും ഫലസ്തീനികളെ തുടരെയുള്ള ആക്രമണത്തിലൂടെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരണമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തീവ്രവാദത്തോട് ഞങ്ങള്‍ എതിരാണ്, കോണ്‍ഗ്രസ് എന്നും ഫലസ്തീനികളോടപ്പം ആണ് നിലകൊണ്ടിട്ടുള്ളത് അത് തുടരാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്, ചെന്നിത്തല പറഞ്ഞു.

ഇസ്രഈലിനെതിരെ നടന്ന ഹമാസ് ആക്രമണത്തെ കോണ്‍ഗ്രസ് അപലപിച്ചിരുന്നു. ഇസ്രഈലിന്റെ ദേശീയ സുരക്ഷ കൂടി ഉറപ്പാക്കി ചര്‍ച്ചയിലൂടെയാവണം ഫലസ്തീനികളുടെ ആവശ്യം നിറവേറ്റാനെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Content Highlight: Ramesh Chennithala Support palastine

We use cookies to give you the best possible experience. Learn more