| Saturday, 19th December 2020, 10:24 pm

പച്ച വര്‍ഗീയതയാണ് പിണറായി വിജയന്‍ പറയുന്നത്; രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആര് വരണമെന്ന് ലീഗ് നിര്‍ദ്ദേശിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതെന്നാണ് ചെന്നിത്തലയുടെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളെ അപമാനിച്ച വിജയന്‍ ഇപ്പോള്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു.

‘ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യം മുന്നില്‍ നിര്‍ത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളര്‍ത്താനുള്ള ഒരുതന്ത്രമാണ് സി.പി.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ തുടങ്ങിയതല്ല, ശബരിമല പ്രശ്‌നം ഉണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ബി.ജെപിയെ വളര്‍ത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍ വിജയിക്കുകയില്ല’, ചെന്നിത്തല ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പച്ച വര്‍ഗീയതയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളെ അപമാനിച്ച വിജയന്‍ ഇപ്പോള്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും പഴിക്കുന്നത് എന്തു ലക്ഷ്യം മുന്നില്‍ കണ്ടാണെന്ന് മനസിലാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയും.

ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം എന്ന് പിണറായി വരുത്തിത്തീര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യം മുന്നില്‍ നിര്‍ത്തിയാണ്. യു.ഡി.എഫിനെ അപ്രസക്തമാക്കി ബി.ജെ.പിയെ വളര്‍ത്താനുള്ള ഒരുതന്ത്രമാണ് സി.പി.ഐ.എം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ തുടങ്ങിയതല്ല, ശബരിമല പ്രശ്‌നം ഉണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. ബി.ജെ.പിയെ വളര്‍ത്താനും, ബി.ജെ.പിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റാനും കേരളത്തിലെ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയാണ്. ഇതൊന്നും കേരളത്തില്‍ വിജയിക്കുകയില്ല.

ബി.ജെ.പിയുടെ രാഷ്ട്രീയം തിരിച്ചറിയാനുള്ള മനസ്സ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.കേരളത്തിലെ ജനങ്ങളുടെമനസ് മതേതര മനസാണ്.ആ മനസിനെ വിഷലിപ്തം ആക്കാനുള്ള പ്രചരണങ്ങളാണ് സി.പി.ഐ.എം അഴിച്ചുവിടുന്നത്.വിവിധ മതങ്ങള്‍ തമ്മില്‍, വിവിധ സമുദായങ്ങള്‍ തമ്മില്‍, വിവിധ ജാതികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാക്കി അതിലൂടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. ഈ തെരഞ്ഞെടുപ്പ് സമയത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനും ബോധപൂര്‍വമായ നീക്കമാണ് സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചാലും പ്രസ്താവനകള്‍ പരിശോധിച്ചാലും ഇടതുമുന്നണിയുടെ കണ്‍വീനറുടെ പോസ്റ്റുകള്‍ പരിശോധിച്ചാലും കേരളത്തില്‍ വര്‍ഗീയധ്രുവീകരണം ഉണ്ടാക്കാനും അതിലൂടെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുമുള്ള ശ്രമങ്ങള്‍ വ്യക്തമായി കാണാം.
പിണറായി വിജയന്റെയും സി.പി.ഐ.എമ്മിന്റെയും വര്‍ഗീയ പ്രചാരണങ്ങള്‍ കേരള ജനത തള്ളിക്കളയും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ramesh Chennithala Slams Pinarayi Vijayan

We use cookies to give you the best possible experience. Learn more