| Tuesday, 18th February 2020, 5:11 pm

'ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയിലൂടെ നടക്കാന്‍ പോകുന്നത് കോടികളുടെ അഴിമതി'; സര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയിലൂടെ 180 കോടി രൂപയുടെ അഴിമതിയാണ് നടക്കാന്‍ പോകുന്നതെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള പൊലീസ് സ്വകാര്യ ഏജന്‍സികള്‍ക്ക് ട്രാഫിക്ക് നിയന്ത്രണം ഏല്‍പ്പിച്ച് നല്‍കി കൊള്ളലാഭം ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ റോഡുകളില്‍ നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടു പിടിക്കാനും അവയക്ക് ജനങ്ങളില്‍ നിന്ന് പിഴ ഈടാക്കാനും ഒരു സ്വകാര്യ കമ്പനിക്ക് അധികാരം നല്‍കുന്നതാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി. ഇത് പ്രകാരം സംസ്ഥാനത്തൊട്ടാകെ 350 സ്പീഡ് ലിമിറ്റ് , 30 റെഡ് ലൈറ്റ്, 100 ഹെല്‍മെറ്റ് ആബ്‌സന്‍സ് ഡിറ്റക്ഷന്‍ സര്‍വെയിലന്‍സ് ക്യാമറ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതു വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ 90 ശതമാനവും സ്വകാര്യ കമ്പനിയ്ക്ക് സര്‍വ്വീസ് ചാര്‍ജായും മെയിന്റനന്‍സ് ചാര്‍ജായും നല്‍കുമെന്നും ബാക്കി പത്തു ശതമാനം മാത്രമേ സര്‍ക്കാരില്‍ എത്തുകയുള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

”കെല്‍ട്രോണ്‍ വഴിയാണ് സ്വകാര്യ കമ്പനിയ്ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഫെബ്രുവരിയില്‍ പൊലീസ് ആസ്ഥാനത്ത് കൂടിയ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുത്തത്. കെല്‍ട്രോണ്‍ വഴി കരാര്‍ മീഡിയോട്രാണിക്‌സ് എന്ന കമ്പനിയ്ക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മീഡിയോട്രാണിക്‌സ് എന്ന കമ്പനിയ്ക്ക് പിന്നില്‍ വിവാദ കമ്പനിയായ ഗാലക്‌സോണ്‍ ഉണ്ട്. 180 കോടി രൂപ വരുന്ന പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള ശേഷിയുള്ള കമ്പനിയല്ല മീഡിയോട്രോണിക്‌സ്. ഗാലക്‌സോണിന് വേണ്ടി ബിനാമി ഇടപാടാണ് നടക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പെറ്റിയടിക്കാനും ഫൈനടിക്കാനും സ്വാകാര്യ കമ്പനിയെ എല്‍പ്പിക്കുന്നത്”. രമേശ് ചെന്നിത്തല പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്നു വരുന്ന അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഒരു കാലത്തും കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരെ ഇത്തരത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more